വാഷിങ്ടൺ : പുതു ചർച്ച ഇറാന് ലഭിച്ച അവസാന അവസരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ താക്കീത്. കരാറുണ്ടാക്കാനും യു.എസിന്റെ ഭാഗത്തുനിന്ന് അതിശക്തമായ ആക്രമണം നേരിടുന്നത് ഒഴിവാക്കാനും ഇനിയൊരിക്കലും അവസരമുണ്ടാവില്ലെന്നാണ് ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് ട്രംപ് വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ഇറാന്റെ ആണവപരിപാടി സംബന്ധിച്ച അമേരിക്കയുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമുള്ള ചർച്ചകൾ അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ”ആദ്യഘട്ടത്തിൽ ഹോർമുസ് തുറക്കും. രണ്ടാംഘട്ടത്തിൽ ആണവനിരായുധീകരണത്തിലേക്ക് നീങ്ങും. അതിന് കുറച്ച് സമയം വേണ്ടിവരും.” – ട്രംപ് പറഞ്ഞു.
അതേസമയം, നിലവിൽ അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ലെന്നാണ് ഇറാൻ്റെ നിലപാട്. പിന്നാലെ ഇറാൻ നേതൃത്വം അവിശ്വസനീയമാംവിധം ഇരട്ടത്താപ്പുകാരനെന്ന് ട്രംപ് വിമർശിച്ചു. ഇറാന്റെ സൈനിക-രാഷ്ട്രീയ നേതൃത്വത്തിന് തങ്ങൾ കനത്ത അടി നൽകിയെന്നും അതിനാൽ അമേരിക്കയെ മറികടക്കാൻ ഇറാന് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇറാനെതിരെ നടത്താൻ അമേരിക്ക പദ്ധതി തയ്യാറാക്കിയിരുന്നെന്നും എന്നാൽ, പശ്ചിമേഷ്യയിലെ സഖ്യകക്ഷികളുടെയും ഇറാന്റെയും ആവശ്യപ്രകാരം നയതന്ത്രത്തിന് കൂടുതൽ സമയം നൽകുന്നതിനായി തൽക്കാലം പിന്മാറിയാതാണെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ഇതിനിടെ, സമാധാനശ്രമം ഊർജ്ജിതമാക്കുന്നതിനായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ പ്രധാനമധ്യസ്ഥരായ പാക്കിസ്ഥാൻ ചർച്ചയ്ക്കായി ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
