കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒരിക്കൽ മമത ബാനർജിയുടെ വലംകൈയ്യായിരുന്ന സുവേന്ദു, ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിലേക്ക് സുവേന്ദു കാവി കുർത്ത ധരിച്ചാണെത്തിയത്. അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കീർത്താനിയ, ക്ഷുദിറാം തുഡു, ശങ്കർ ഘോഷ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി മോദിയെ കൂടാതെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. ഇത് ബിജെപിക്ക് ബംഗാൾ വിജയത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. കൂടാതെ ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മസ്ഥലമാണിത്. നോബൽ സമ്മാന ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ രബീന്ദ്ര ജയന്തിയായി ആഘോഷിക്കുന്നതിനാലാണ് മെയ് 9 ന് സത്യപ്രതിജ്ഞാദിനമായി ബിജെപി തെരഞ്ഞെടുത്തത്. ഉത്തരേന്ത്യൻ പാർട്ടി ബംഗാളിന്റെ സാംസ്കാരിക ധാർമ്മികതയെ മാനിക്കില്ലെന്ന ടിഎംസിയുടെ വാദത്തെ ചെറുക്കാനുള്ള ബിജെപിയുടെ ശ്രമം കൂടിയാണിതെന്ന് കണക്കാക്കുന്നു.
ബംഗാളിന്റെ സംസ്കാരത്തിന് ഒരു മുതൽക്കൂട്ട് എന്ന പ്രത്യേകതയും ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. മധുരപലഹാരങ്ങളുടെയും ബംഗാളിന്റെ പ്രധാന ലഘുഭക്ഷണങ്ങളുടെയും 20 ഓളം സ്റ്റാളുകൾ വേദിയിൽ സജ്ജീകരിച്ചിരുന്നു. ഏപ്രിലിൽ ജാർഗാമിൽ നടന്ന ഒരു റാലിക്കിടെ പ്രധാനമന്ത്രി മോദി ബംഗാളിന്റെ തനത് ലഘുഭക്ഷണം ആസ്വദിക്കാൻ അപ്രതീക്ഷിതമായി എത്തിയിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ്, പ്രധാനമന്ത്രി മോദി 98കാരനായ മഖൻലാൽ സർക്കാരിന്റെ കാൽക്കൽ വീണ് വന്ദിക്കുന്നതും അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതും കാണപ്പെട്ടു. ബംഗാളിൽ പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാൻ സഹായിച്ച ഏറ്റവും പ്രായം കൂടിയ ബിജെപി പ്രവർത്തകനാണ് മഖൻലാൽ.
