[ Photo Courtesy : Facebook ]
തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസിൽ ഒളിവിൽ പോയ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി. ബംഗളൂരു സ്വദേശിയായ 23കാരിയാണ് പരാതി ഉന്നയിച്ചത്. വിവാഹവാഗ്ദാനം നൽകി ക്രൂരമായി ചൂഷണം ചെയ്യുകയും മാനസികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം. പെൺകുട്ടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. നിലവിലെ കേസിലെ പരാതിക്കാരി നൽകിയ കേസിൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതി എന്നത് ശ്രദ്ധേയം.
ഇൻസ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈൽ നിരീക്ഷണത്തിലായതിനാൽ ടെലഗ്രാം നമ്പർ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടർച്ചയായി വിവാഹ വാഗ്ദാനം നൽകി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിർത്തുവെങ്കിലും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടർന്ന് ബന്ധുകളുമായി വീട്ടിൽ എത്താമെന്ന് അറിയിച്ചു.
അവധിക്ക് നാട്ടിൽ വരുന്നതിനിടെ തനിയെ കാണണം എന്ന ആവശ്യവുമായി സുഹൃത്തിന്റെ കാറിൽ രാഹുൽ എത്തി. ഫെനി നൈനാൻ എന്നയാൾ ഓടിച്ച കാറിലാണ് രാഹുൽ എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയിൽ എത്തിച്ചു. ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിന് വിധേയയാക്കി എന്നാണ് ഈ യുവതിയും ആരോപിക്കുന്നത്. എഐസിസിക്കും രാഹുൽ ഗാന്ധിക്കും യുവതി പരാതി നൽകിയിരുന്നു.
യുവതിയുടെ പരാതി കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും ലഭിച്ചിട്ടും അക്കാര്യം പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചു എന്നതും ഈ കേസിൽ പുതിയ വഴിത്തിരിവാകും.
