തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മാത്രം നഷ്ടപ്പെട്ടത് ഒരു കിലോ 700 ഗ്രാം സ്വർണ്ണമാണെന്ന പ്രാഥമിക നിഗമനത്തിൽ എസ്ഐടി. വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം കൂടി അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ. അതേസമയം, ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള ഫലംകൂടി ലഭിച്ച ശേഷമെ അന്തിമകണക്ക് വ്യക്തമാകൂ എന്നും എസ്ഐടി അഭിപ്രായപ്പെട്ടു. ഇതുകൂടി പരിഗണിച്ചായിരിയ്ക്കും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക.
ദ്വാരപാലക ശിൽപ്പപാളികളിൽ നിന്നാണ് കൂടുതൽ സ്വർണ്ണം നഷ്ടമായതെന്നാണ് വിവരം. 900 ഗ്രാം സ്വർണ്ണം വേർതിരിച്ചുവെന്നായിരുന്നു സ്മാർട്ട് ക്രിയേഷൻ ഉടമയുടെ മൊഴി. ഇത് എസ്ഐടി മുഖവിലയ്ക്കെടുത്തിട്ടില്ല. തുടർന്നാണ് വി.എസ്.എസ്.സിയിലും പിന്നെ, ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേയ്ക്കും ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്നും വീണ്ടും എടുത്ത സ്വർണ്ണപ്പാളി സാമ്പിളുകൾ എസ്ഐടി ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്.
