ന്യൂഡൽഹി : എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ പാഠ്യവിഷയമായി ജുഡീഷ്യറിയിലെ അഴിമതി എന്ന ഒരു ഭാഗം ഉൾപ്പെടുത്തിയ എൻസിഇആർടി നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തിൽ സ്വമേധയാ കെസടുത്തു. വിവാദ പാഠഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് സമൂഹത്തിൽ ജുഡീഷ്യറിയുടെ പ്രാധാന്യം എന്ന ഭാഗത്ത് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വിവരിച്ചത്. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ വിഷയം അവതരിപ്പിച്ചത്.
