വാഷിങ്ടൺ : ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരേണ്ട 145 ശതമാനം അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് കൂടി മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതിസംബന്ധിച്ച ഉത്തരവിൽ പ്രസിഡൻ്റ് ഒപ്പിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
ചൈനയുമായുള്ള ചർച്ചകൾ നല്ല നിലയിലാണെന്നും ചൈനയുമായി ഒരു വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്നുമാണ് ഇപ്പോൾ ട്രംപ് അറിയിക്കുന്നത്. ചൈനീസ് ഉൽപ്പന്നങ്ങളുടെ നികുതി 45 % ആയും അമേരിക്കൻ ഉൽപ്പന്നങ്ങളുടെ നികുതി 25% ആയും ഉയർത്താനുള്ള തീരുമാനമാണ് താൽക്കാലികമായി നിർത്തിവെച്ചത്. നിലവിൽ ചൈനയിൽ നിന്ന് അമേരിക്കയിലെത്തുന്ന ഉൽപ്പന്നങ്ങൾക്ക് 30% നികുതിയും, അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് പോകുന്ന ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം നികുതിയുമാണുള്ളത്.
ചൈനയുമായി ഒരു കരാറിനുള്ള സാധ്യതയുണ്ടെന്നും പുരോഗതിയിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നുമാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെൻ്റ് പറഞ്ഞത്. ഞായറാഴ്ച, യുഎസ് സോയാബീൻ സംഭരണം നാല് മടങ്ങ് വർധിപ്പിക്കാൻ ട്രംപ് ബീജിങ്ങിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് പലരും സംശയമുയർത്തുന്നുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ വാഷിങ്ടൺ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തുടർന്നാൽ സെക്കൻഡറി താരിഫുകൾ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. കാര്യങ്ങൾ ഇങ്ങനെ നിലനിൽക്കെയാണ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരേണ്ട 145% അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ട്രംപിൻ്റെ പ്രസ്താവന വന്നിട്ടുള്ളതെന്ന് കൗതുകം.
മുൻ വൈറ്റ് ഹൗസ് ട്രേഡ് ഉദ്യോഗസ്ഥയായ കെല്ലി ആൻ ഷോ ട്രംപിൻ്റെ വിലപേശൽ തന്ത്രത്തെ സൂചിപ്പിച്ചുകൊണ്ട് താരിഫ് ഇളവ് 90 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പറഞ്ഞു. ചർച്ചകൾക്ക് കൂടുതൽ സമയം കണ്ടെത്താനാണ് ഈ ഇടവേള എന്നും അവർ കൂട്ടിച്ചേർത്തു.