ജിദ്ദ : റിയാദിലെ യുഎസ് എംബസി ആക്രമിച്ച് ഇറാൻ. രണ്ട് ഡ്രോൺ ആക്രമണങ്ങളാണ് എംബസി ലക്ഷ്യം വെച്ച് ഇറാൻ നടത്തിയത്. ആക്രമണത്തെ തുടർന്ന് തീപ്പിടുത്തം ഉണ്ടായതായും ചില നാശനഷ്ടങ്ങൾ സംഭവിച്ചതായും രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എംബസി കോമ്പൗണ്ടിൽ രണ്ട് ഡ്രോണുകൾ ഇടിച്ചതായും അതിന്റെ ഫലമായി തീപിടുത്തമുണ്ടായതായും പ്രാഥമിക വിലയിരുത്തലിൽ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
ഇറാനിൽ ശനിയാഴ്ചയുണ്ടായ യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്കുള്ള മറുപടിയെന്നോണമാണ് നാലാം ദിവസവും ഗൾഫിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണ പരമ്പര.
”ഇറാൻ്റെ ആക്രമണങ്ങളിൽ പ്രതികാരം ആസന്നമാണ്. അത് എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഉടൻ മനസ്സിലാകും.” – എംബസി ആക്രമണത്തെയും ഇറാനുമായുള്ള ഏറ്റുമുട്ടലിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ മരണത്തെയും പരാമർശിച്ച് ട്രംപ് പറഞ്ഞു. ആക്രമണത്തിന് തൊട്ടുപിന്നാലെ, റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാർക്ക് “ഷെൽറ്റർ ഇൻ പ്ലേസ്” എന്ന ഉപദേശവും നൽകി യുഎസ് എംബസി.
