[Photo Courtesy : X]
ടെഹ്‌റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാന്റെ അവകാശവാദം. യുഎസ് എയർഫോഴ്‌സിൻ്റെ ആധുനിക യുദ്ധവിമാനമായ ഫെയർചൈൽഡ് റിപ്പബ്ലിക് എ-10 തണ്ടർബോൾട്ട് II ആണ് തകർന്ന് വീണത്. ഹോർമുസ് കടലിടുക്കിന് സമീപമായിരുന്നു അപകടം. ഇതിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ചയാണ് എഫ്-15 ഇ എന്ന സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനം ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) വെടിവെച്ചിട്ടത്. വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടിയതായാണ് റിപ്പോർട്ടുകൾ. ഈ വിമാനത്തിലെ പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്. .
ഇറാനും ഹോർമുസ് കടലിടുക്കിനും മുകളിലൂടെയുള്ള ഒരൊറ്റ എൻഗേജ്‌മെന്റ് വിൻഡോയിൽ യുഎസിന് രണ്ട് യുദ്ധവിമാനങ്ങളാണ് നഷ്ടപ്പെട്ടത്. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യാ ഗവർണർ പാരിതോഷികംപ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ ജീവനോടെ പിടികൂടാൻ സഹായിക്കണമെന്ന് ഇറാൻ ഭരണകൂടം ചാനലുകൾ വഴി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
എ-10 യുദ്ധവിമാനം ആക്രമണത്തെ ചെറുക്കാനും തീപിടുത്തത്തെ അതിജീവിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണെന്നായിരുന്നു അവകാശവാദം. ആധുനികമായ ഫ്ലൈറ്റ് സിസ്റ്റങ്ങൾ, മാനുവൽ ബാക്കപ്പ് നിയന്ത്രണങ്ങൾ, ഒരു ടൈറ്റാനിയം കവചിത കോക്ക്പിറ്റ് തുടങ്ങിയ യുഎസ് എഞ്ചിനീയറിംഗിനെയെല്ലാം ഇറാൻ നിഷ്‌പ്രഭമാക്കിയെന്നാണ് വിലയിരുത്തേണ്ടി വരുന്നത്.
