കൊച്ചി : വിദ്യാർത്ഥിയെ അച്ചടക്കം പഠിപ്പിക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ചൂരൽപ്രയോഗം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂൾ അദ്ധ്യാപകനെതിരെ വിഴിഞ്ഞം പോലീസെടുത്ത കേസിലെ തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥിയെ തിരുത്താനും അദ്ധ്യാപകനോ അദ്ധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാർത്ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ്കുമാർ വ്യക്തമാക്കി.
2025 ഫെബ്രുവരി 10-ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നെ സ്റ്റാഫ് മുറിയിലേക്കു വിളിച്ചുവരുത്തിയ അദ്ധ്യാപകൻ ചൂരൽ ഉപയോഗിച്ച് അടിച്ചെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി.
തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അദ്ധ്യാപകൻ ഫയൽചെയ്ത ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. അച്ചടക്കനടപടി സ്വീകരിക്കാനുള്ള അനുമതി അദ്ധ്യാപകർക്ക് രക്ഷിതാക്കൾ നൽകുന്നതായി കണക്കാക്കേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിരീക്ഷണം.
