ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുന:പരിശോധനാ ഹർജികൾ വാദം കേൾക്കാനായി ഏപ്രിൽ 7 ലേക്ക് മാറ്റി. പുതിയ ഒമ്പതംഗ ബെഞ്ചായിരിയ്ക്കും വാദം കേൾക്കുക. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിയ്ക്കുന്നത്. ‘വാദം കേൾക്കലടക്കമുള്ള തുടർനടപടികളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിശ്ചയിച്ചു. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റീസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.
പുന:പരിശോധനാ ഹർജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ 7 മുതൽ ഏപ്രിൽ 9 വരെ കേൾക്കും. എതിർക്കുന്നവരുടെ വാദങ്ങൾ ഏപ്രിൽ 14 മുതൽ ഏപ്രിൽ 16 വരെയും കേൾക്കും. ഏപ്രിൽ 21ന് റുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 22-ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിധി പുന:പരിശോധിക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാറിൻ്റെ നിലപാടാണ് ഇക്കാര്യത്തിൽ ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.
