[Photo Courtesy : Press TV/X]
കുവൈറ്റ് സിറ്റി : ഇറാനു നേരെ യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസം കുവൈറ്റിൽ തകർന്ന് വീണത് മൂന്ന് അമേരിക്കൻ എഫ്-15 യുദ്ധവിമാനങ്ങൾ. ഈ വിമാനങ്ങൾ തങ്ങളുടെ വ്യോമപ്രതിരോധ സേന വെടിവച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുന്നു. അതേ സമയം, കുവൈറ്റ് സൈന്യത്തിന് പറ്റിയ ഒരബദ്ധമാണ് വിമാനങ്ങൾ തകരാൻ കാരണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് കുവൈറ്റ് വ്യോമാതിർത്തിയിൽ വെച്ച് മൂന്ന് എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ തകർന്നത്. കുവൈറ്റ് സൈന്യം മേഖലയിലുണ്ടായ ഇറാനിയൻ ഡ്രോണുകളെയും മിസൈലുകളെയും ലക്ഷ്യം വെച്ച് നടത്തിയ പ്രത്യാക്രമണത്തിനിടയിൽ അബദ്ധത്തിൽ അമേരിക്കൻ വിമാനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
മൂന്ന് വിമാനങ്ങളിലുമായി ഉണ്ടായിരുന്ന ആറ് ജീവനക്കാരും അപകടത്തിന് മുൻപ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും നിലവിൽ കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. അതേസമയം വിമാനങ്ങൾ കത്തിയമർന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ടു. വിമാനം തകർത്തത് തങ്ങളാണെന്നും പൈലറ്റിനെ പിടികൂടിയെന്നും ഇറാൻ ആദ്യം അവകാശപ്പെട്ടെങ്കിലും പൈലറ്റുമാരെ കുവൈറ്റ് സൈന്യം കണ്ടെത്തി യുഎസ് സേനയ്ക്ക് കൈമാറുകയായിരുന്നു.
വിമാനങ്ങൾ തകർന്നതിന് പിന്നാലെ കുവൈറ്റ് സിറ്റിയിലെ യുഎസ് എംബസിക്ക് സമീപം വലിയ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. എംബസി പരിസരത്ത് നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇറാനിയൻ മിസൈൽ ആക്രമണമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
