(Photo Courtesy : X)
ഫ്ലോറിഡ : ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. ഇന്ത്യയിൽ നിന്ന് നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ പാക്കിസ്ഥാൻ “ലോകത്തിന്റെ പകുതിയും തകർക്കുമെന്നാ”ണ് മുനീറിൻ്റെ മുന്നറിയിപ്പ്. അമേരിക്കയിൽ ബിസിനസുകാരനും ഓണററി കോൺസുലുമായ അദ്‌നാൻ അസദ് ടാമ്പയിൽ ഫോളോറിഡയിൽ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴ വിരുന്നിൽ പങ്കെടുക്കുന്നതിനിടെയാണ് അസിം മുനീറിൻ്റെ വിവാദ പ്രസ്താവന.
“ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ ലോകത്തിന്റെ പകുതിയും ഞങ്ങൾ കൂടെ കൊണ്ടുപോകും.” – അസിം മുനീർ പറഞ്ഞു. യുഎസിൽ നിന്ന് മൂന്നാമതൊരു രാജ്യത്തിനെതിരെ ആണവ ഭീഷണി ഉയരുന്നതിന്റെ ആദ്യ സംഭവമാണ് ഈ പരാമർശങ്ങൾ.
സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനിലെ 250 മില്യൻ ജനങ്ങളെ അപകടത്തിലാക്കിയേക്കാമെന്നും അസിം മുനീർ പറഞ്ഞു. “ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോൾ, പത്ത് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല.” അദ്ദേഹം പറഞ്ഞു,
കാനഡയിൽ ഒരു സിഖ് നേതാവിന്റെ കൊലപാതകം, ഖത്തറിൽ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ അറസ്റ്റ്, കുൽഭൂഷൺ ജാദവ് കേസ് എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചതായി റിപ്പോർട്ടുണ്ട് – അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ തീവ്രവാദത്തിൽ പങ്കാളിയാണെന്ന് ആരോപിക്കുന്നതിന്റെ “അനിഷേധ്യമായ തെളിവുകൾ” ഇവയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ടാമ്പയിൽ, സ്ഥാനമൊഴിയുന്ന യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കമാൻഡർ ജനറൽ മൈക്കൽ കുറില്ലയുടെ വിരമിക്കൽ ചടങ്ങിലും CENTCOM തലവനായി ചുമതലയേറ്റ അഡ്മിറൽ ബ്രാഡ് കൂപ്പറിനുള്ള മാറ്റ ചടങ്ങിലും മുനീർ പങ്കെടുത്തു. കുറില്ലയുടെ നേതൃത്വത്തെയും യുഎസ്-പാക്കിസ്ഥാൻ സൈനിക ബന്ധത്തിന് നൽകിയ സംഭാവനകളെയും മുനീർ പ്രശംസിച്ചു. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നുമായി ചർച്ചകൾ നടത്തുകയും അദ്ദേഹത്തെ പാക്കിസ്ഥാൻ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.
ജൂണിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഒരു സ്വകാര്യ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത മുനീറിന്റെ അപൂർവ്വമായ അഞ്ച് ദിവസത്തെ യുഎസ് യാത്രയെ തുടർന്നാണ് ഈ സന്ദർശനം . ആ കൂടിക്കാഴ്ച എണ്ണ കരാർ ഉൾപ്പെടെ യുഎസ്-പാക്കിസ്ഥാൻ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾക്ക് കാരണമായിരുന്നു.