ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്കുള്ള വിസികെ പിന്തുണ ഉറപ്പായതോടെ വിജയ് മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും.
മൂന്നാം തവണ ഗവർണറെ കാണുമ്പോൾ വിജയ്‌യുടെ കൈയ്യിൽ 118 എന്ന മാന്ത്രിക സംഖ്യയും കടന്ന് 121 അംഗങ്ങളുടെ പിന്തുണാപത്രം ഉണ്ടായിരുന്നു. ഈ നമ്പറിലെത്താൻ ടിവികെയ്ക്ക് വിസികെയുടെ പിന്തുണ കൂടി വേണമായിരുന്നു. വിസികെ ടിവികെയ്ക്ക് പിന്തുണാ കത്ത് സമർപ്പിച്ചതോടെ ആ തടസ്സവും മാറി.

ലോക് ഭവനിൽ വെച്ച് തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ടിവികെ മേധാവി വിജയ് കണ്ട് സർക്കാർ രൂപീകരിക്കാനുള്ള ആവശ്യം ഉന്നയിച്ചു. കോൺഗ്രസ്, സിപിഐ, സിപിഐ(എം), വിസികെ, ഐയുഎംഎൽ എന്നിവയുടെ പിന്തുണയോടെ 121 എംഎൽഎമാരുടെ പിന്തുണ ഇപ്പോൾ ടിവികെക്ക് ഉണ്ട്. ഇതോടെ സർക്കാർ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം തികയ്ക്കാൻ വിജയ്‌ക്ക് സാധിക്കും. ഭൂരിപക്ഷം ലഭിച്ചതോടെ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി പ്രവർത്തകർ കാത്തിരിക്കുകയാണ്.
അതേസമയം, വിസികെ കൂടുമാറിയത് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാണ്. ഇതുവരെ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്ന വിടുതലൈ ചിരുതൈഗൽ കച്ചി (VCK), ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് തമിഴ്നാട് രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിമറിയ്ക്കും. ടിവികെയും വിസികെയും ഒന്നിക്കുന്നത് തമിഴ്നാട്ടിലെ ദളിത്-യുവജന വോട്ടുകളെ ഏകോപിപ്പിക്കാൻ സഹായിക്കും. ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ ദ്രാവിഡ ഭീമന്മാരെ മറികടന്നാണ് വിജയ്‌യുടെ ടിവികെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണത്തിലേറുന്നത്. സിപിഎം, സിപിഐ, ഐയുഎംഎൽ എന്നിവർ ഡിഎംകെ സഖ്യം വിടാതെ പുറത്തുനിന്നുള്ള പിന്തുണയാണ് നൽകുന്നത്.
