ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന് പ്രതികരണവും പാക്കിസ്ഥാൻ മുഖേനയാണ് അറിയിച്ചതെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാൻ ഒരു താൽക്കാലിക വെടിനിർത്തലിന് തയ്യാറല്ലെന്നും പകരം യുദ്ധത്തിന് സ്ഥിരമായ ഒരു അന്ത്യമാണ് അനിവാര്യമെന്നുമാണ് പ്രതികരണം.
ഇറാന്റെ മറുപടി അടിയന്തര വെടിനിർത്തലിനപ്പുറം 10 നിബന്ധനകൾ കൂടി മുന്നോട്ടുവെച്ചിട്ടുള്ളതാണ്. അതിൽ, അതിർത്തിക്കുള്ളിൽ മാത്രമല്ല, ലെബനനിലും ഗാസയിലും, സംഘർഷം പുനരാരംഭിക്കില്ലെന്നുള്ള ഉറച്ച ഉറപ്പും നൽകണമെന്ന ആവശ്യമുണ്ട്.
ഗതാഗതം നിയന്ത്രിക്കാനും ആ വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുമുള്ള അവകാശം ഉൾപ്പെടെ, ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ അവകാശം അംഗീകരിക്കണമെന്നും ഇറാന് നിബന്ധനയുണ്ട്. .
ആണവ അവകാശങ്ങളും ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാലമായി സമ്മർദ്ദത്തിലാക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. .
പുറമെ, ആണവ നിർവ്യാപന ഉടമ്പടി (NPT) പ്രകാരം യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം ഔദ്യോഗികമായി അംഗീകരിക്കാനും യുദ്ധം മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ടെഹ്‌റാൻ ആവശ്യമുന്നയിക്കുന്നു.
“വെറുതെ ഒരു വെടിനിർത്തൽ അംഗീകരിക്കില്ല, ഇനിയും ഞങ്ങൾ ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകിക്കൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് ഞങ്ങൾ അംഗീകരിക്കുന്നത്.” കെയ്‌റോയിലെ ഇറാനിയൻ നയതന്ത്ര ദൗത്യത്തിന്റെ തലവനായ മൊജ്തബ ഫെർദൗസി പൗർ തിങ്കളാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. “.
ഇറാൻ- യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനായി പാക്കിസ്ഥാനാണ് ഇപ്പോൾ സജീവമായി രംഗത്തുള്ളത്. സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടയിലും ആശയവിനിമയ മാർഗ്ഗങ്ങൾ തുറന്നിടാനുള്ള വഴിയൊരുക്കുന്നത് പാക്കിസ്ഥാനാണ്. ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയും തമ്മിലുള്ള നേരിട്ടുള്ള സന്ദേശ കൈമാറ്റത്തിന് പാക്കിസ്ഥാനോടൊപ്പം ഈജിപ്തും തുർക്കിയും കൈകോർക്കുന്നു.
