ന്യൂഡല്‍ഹി : ഇൻഡിഗോ വിമാനത്തിനകത്ത് ആക്രമണവും അധിക്ഷേപവും നേരിട്ടതായി പരാതിപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയ്ത്ര . വിമാനത്തിനുള്ളിൽ മോയ്ത്രയെ ചോർ എന്ന് വിളിച്ച് ഒരുകൂട്ടമാളുകൾ ആക്ഷേപിക്കുന്നതിന്റെയും, ‘ജയ് ശ്രീരാം’ എന്ന മുദ്രാവാക്യം ഉയർത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം
പ്രതിരോധ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു താനെന്ന് മോയ്ത്ര പറയുന്നു. തന്റെ ഔദ്യോഗിക ജോലിക്കായി കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇൻഡിഗോ വിമാനത്തിലെ 6E 719 വിമാനത്തിലാണ് സംഭവം നടന്നതെന്ന് അവർ പറഞ്ഞു. 1F സീറ്റിൽ ഇരിക്കുമ്പോൾ നാല് മുതൽ ആറ് വരെ പുരുഷന്മാരാണ് അതിക്രമം നടത്തിയത്. അവർ തന്നെ തുറിച്ചുനോക്കിയ ശേഷം വിമാനത്തിന്റെ പിൻഭാഗത്തേക്ക് നീങ്ങിയതായി മൊയ്ത്ര പറഞ്ഞു.

വിമാനം ലാൻഡ് ചെയ്തതിനു ശേഷം, വിമാനത്തിന്റെ വാതിലുകൾ തുറക്കുന്നതിന് മുമ്പ്, പുരുഷന്മാർ മുദ്രാവാക്യം വിളിക്കാനും വീഡിയോകൾ റെക്കോർഡുചെയ്യാനും തുടങ്ങി. ‘ചോർ ചോർ, ടിഎംസി ചോർ , പിഷി ചോർ, ഭായ്പോ ചോർ’, എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഉയർന്നത്. മമത ബാനർജിയെയും അവരുടെ അനന്തരവൻ അഭിഷേക് ബാനർജിയെയും ലക്ഷ്യം വച്ചായിരുന്നു മുദ്രാവാക്യങ്ങൾ.
തനിക്കെതിരെ നടന്നത് പീഡനമാണെന്ന് മൊയ്ത്ര പറഞ്ഞു. വിമാനത്തിനുള്ളിലെ തന്റെ സുരക്ഷ ഉറപ്പാക്കപ്പെട്ടില്ല. അതെസമയം ഇൻഡിഗോയുടെ പ്രതികരണം ഇക്കാര്യത്തിൽ ലഭ്യമായിട്ടില്ല.
ഈ വിഷയത്തിൽ ജീവനക്കാര്‍ നൽകുന്ന റിപ്പോർട്ട് പരിശോധിക്കാനും, വിമാനത്തിലെ അതിക്രമത്തിന് തയ്യാറായ യാത്രക്കാരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കാനും മോയ്ത്ര ഇൻഡിഗോയോട് ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിനെയും മൊയ്ത്ര ടാഗ് ചെയ്തിട്ടുണ്ട്.
മോയ്ത്രയുടെ എക്സ് പോസ്റ്റ്
മുന്നറിയിപ്പ്! പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഓൺ ഡിഫൻസിന്റെ യോഗത്തിൽ പങ്കെടുക്കാൻ ഞാൻ ഇന്ന് ഔദ്യോഗിക ജോലികൾക്കായി ഡൽഹിയിലേക്ക് പോകുകയായിരുന്നു. 6E 719 ലെ സീറ്റ് 1F ൽ ആയിരുന്നു ഞാനിരുന്നത്. ആറോളം പുരുഷന്മാർ ഒരു കൂട്ടമായി കയറി എന്നെ തുറിച്ചുനോക്കുകയും, വിമാനത്തിന്റെ പിൻഭാഗത്തേക്ക് പോകുകയും ചെയ്തു. വിമാനം ലാൻഡ് ചെയ്ത് വാതിലുകൾ തുറക്കുന്നതിനു മുമ്പാണിത് നടന്നത്. അവർ സംഭവങ്ങലുടെ വീഡിയോ ചിത്രീകരിച്ചു. ഇത് പ്രതിഷേധമല്ല. ഒരു വിമാനത്തിൽ എന്റെ സുരക്ഷയെ ലംഘിക്കുകയാണ് ചെയ്തത്. എന്നെ ഉപദ്രവിക്കുകയായിരുന്നു. ഈ അഹങ്കാരികൾക്ക് രക്ഷപ്പെടാൻ കഴിയില്ല
