ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്‌യുടെ ടിവികെയെ അനുവദിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് ഇടതുപാർട്ടികൾ. സിപിഎമ്മും സിപിഐയും ടിവികെയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുന്നതിനിടെയാണ് പ്രസ്താവന. തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ പശ്ചാത്തലത്തിൽ സർക്കാരുണ്ടാക്കാൻ വിജയ്‌യെ ഉടൻ ക്ഷണിക്കണം. ജനവിധി മാനിക്കാതെ ഗവർണ്ണർ മന:പൂർവ്വം ഈ പ്രക്രിയ വൈകിപ്പിക്കുകയാണെന്ന് സിപിഎം പ്രസ്താവനയിൽ അറിയിച്ചു. സിപിഐയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പിന്തുണ തേടി ടിവികെ സിപിഐയ്ക്കും സിപിഎമ്മും വിസികെയ്ക്കും കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ മൂന്ന് പാർട്ടികളും യോഗം ചേരുകയും ഡിഎംകെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സ്റ്റാലിൻ ഘടകക്ഷികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നാണ് വിവരം. പാർട്ടികൾക്ക് സ്വതന്ത്രമായി നിലപാട് തീരുമാനിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
പിന്തുണ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സിപിഐ വെള്ളിയാഴ്ച അടിയന്തര എക്‌സിക്യുട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾക്ക് രണ്ട് വീതം സീറ്റുകളാണ് ഉള്ളത്. ഡിഎംകെയുടെ മറ്റൊരു ഘടകക്ഷിയായ കോൺഗ്രസ് കഴിഞ്ഞ ദിവസം
തന്നെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
108 എംഎൽഎമാരുള്ള ടിവികെയ്ക്ക് അഞ്ച് സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണകൊണ്ട് മാത്രം ഭൂരിപക്ഷം തികയ്ക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഇടതുപാർട്ടികളേയും വിസികെയെയും സമീപിച്ചത്. ഇവരുടെ പിന്തുണ കിട്ടിയാൽ കേവലഭൂരിപക്ഷം നേടാം. 118 എംഎൽഎമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. സർക്കാർ രൂപീകരണത്തിന് അനുമതി തേടിയ വിജയ്‌യെ രണ്ടുതവണ ഗവർണറെ സമീപിച്ചെങ്കിലും മതിയായ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കു കയായിരുന്നു. തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷ പിന്തുണ വിജയ് സ്ഥാപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
