ന്യൂഡൽഹി : പിഎം ശ്രീ പദ്ധതിയിൽ വീണ്ടും വെട്ടിലായി യുഡിഎഫ് സർക്കാർ. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്രം. പിഎം ശ്രീ വിഷയത്തിൽ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ വ്യക്തത വരുത്തിയത്. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി ആനുകൂല്യങ്ങൾ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം കേരളം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിൽ ആവർത്തിച്ചു. പിവി അബ്ദുൽ വഹാബ് എംപി ഉന്നയിച്ച ചോദ്യത്തിനള്ള മറുപടിയായാണ് കേന്ദ്ര സഹമന്ത്രിയുടെ വിശദീകരണം.
.
പിഎം ശ്രീ ധാരണാ പത്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു ഇതുവരെ യുഡിഎഫ് മന്ത്രിമാർ ഉന്നയിച്ച വാദം. ഇതനുസരിച്ച് പിഎം ശ്രീയുമായി മുന്നോട്ടുപോയ സർക്കാർ പദ്ധതിയ്ക്കായി ഇരുന്നൂറോളം സ്കൂളുകൾ തിരഞ്ഞെടുക്കാനും തീരുമാനിച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല എന്നാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തിയിരുന്നത്. കേന്ദ്രത്തിൽനിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയിൽ തുടരേണ്ടതുണ്ടെന്ന് തന്നെയാണ് യോഗ തീരുമാനം. സംസ്ഥാന സിലബസിൽ കേന്ദ്രത്തെ കൈകടത്താൻ അനുവദിക്കരുത് എന്ന പൊതുവികാരവും യുഡിഎഫിൽ ഉയർന്നിട്ടുണ്ട്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച നേതാക്കന്മാർ എൽഡിഎഫിൻ്റെ തലയിൽ കെട്ടിവെച്ച് പദ്ധതി നടപ്പാക്കാൻ നടത്തിയ ശ്രമമാണ് പിവി അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിലും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയുടെ മറുപടിയിലും പൊളിഞ്ഞു വീണത്. ജെബി മേത്തർ എംപിയുടെ ചോദ്യത്തിനും കേന്ദ്രം നൽകിയ മറുപടി യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കുന്നതുതന്നെയായിരുന്നു. കേരളം പി എംശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും ഒരു തുടർനടപടിയും ആരംഭിച്ചില്ലെന്ന മറുപടിയാണ് കേന്ദ്രം നൽകിയത്. കേരളത്തിന് സമീപകാലത്ത് പി എംശ്രീ നടപ്പിലാക്കിയതിന്റെ ഭാഗമായി എത്ര ഫണ്ട് നൽകിയെന്നായിരുന്നു കോൺഗ്രസ്സ് എംപിയുടെ ചോദ്യം. കേരളം പി എംശ്രീ നടപ്പിലാക്കിയിട്ടില്ലെന്നും ഒരു രൂപപോലും അതിന്റെ പേരിൽ നൽകിയിട്ടില്ലെന്നുമായിരുന്നു മറുപടി.
