തിരുവനന്തപുരം :കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ തീരുമാനമെടുത്തത്
മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെയാണെന്നാണ് വിവരം. ഇതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം. സുഗതൻ നൽകിയ അപേക്ഷ തദ്ദേശവകുപ്പിൻ്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്ന തദ്ദേശവകുപ്പിൻ്റെ
നിർദ്ദേശം ഉൾപ്പെടുത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി കത്ത് നൽകുകയായിരുന്നു. തദ്ദേശ വകുപ്പിൻ്റെ അഭിപ്രായം ആഭ്യന്തരവകുപ്പിൻ്റെ ഭാഗമാക്കിയതിൽ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
ആർ സുഗതന് കൗൺസിലിൽ പങ്കെടുക്കുന്നതിൽ ആറ് മാസത്തേക്ക് അവധി നൽകിയ നടപടിയിൽ മേയർക്ക് പിൻബലമായത് ആഭ്യന്തര അണ്ടർ സെക്രട്ടറി നൽകിയ സർക്കുലറായിരുന്നു എന്നതാണ് ശ്രദ്ധേയം. അയോഗ്യത ഉണ്ടാവില്ലെന്ന് ആഭ്യന്തര വകുപ്പ് സുഗതന് കൊടുത്ത മറുപടിയിൽ പറയുന്നുണ്ടെന്നും സുഗതന്റെ അപേക്ഷയിൽ, വോട്ടിനിട്ട് പാസാക്കാം എന്ന് നിർദ്ദേശമുണ്ടെന്നും മേയർ വ്യക്തമാക്കി.
അവധി അപേക്ഷ അംഗീകരിച്ചത് പരിശോധിക്കുമെന്നും നിയമവശം പരിശോധിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
