കാസർഗോഡ് : പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി പിടിയിൽ. പയ്യന്നൂർ സ്വദേശി ഗിരീഷ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. സംഭവത്തിൽ എഇഒ ഉൾപ്പെടെ 14 പ്രതികളാണുള്ളത്. പോക്‌സോ വകുപ്പുകൾ പ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസിൽ ഇതുവരെ അറസ്‌റ്റിലായ ഏഴ് പേരെ റിമാൻഡ് ചെയ്തു.
കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. 14 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്‌റ്റർ ചെയ്‌തത്.
ബേക്കൽ എഇഒ പടന്നക്കാട്ടെ സൈനുദ്ദീൻ (52), ആർപിഎഫ് ജീവനക്കാരൻ എരവിലെ ചിത്രരാജ് (48), കൊടക്കാട് വെള്ളച്ചാലിലെ സുകേഷ് (30), വടക്കേ കൊവ്വലിലെ റയീസ് (40), കാരോളത്തെ അബ്ദുൾ റഹിമാൻ (55), ചന്തേരയിലെ അഫ്‌സൽ (23) എന്നിവരാണ് നേരത്തെ അറസ്‌റ്റിലായത്. പ്രതികകളെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജി (46) നെയും ഇനി പിടികിട്ടാനുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി. യൂത്ത് ലീഗിന്റെ തൃക്കരിപ്പൂർ പഞ്ചായത്ത് ഭാരവാഹിയാണിയാൾ. ഇയാളുടെ രണ്ട് മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്.
ചന്തേര സിഐ പി പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള നാല് എസ്‌എ്ച്ച്‌ഒമാർക്കാണ് അന്വേഷണ ചുമതല.
ഗ്രെയിന്റർ എന്ന ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. 18 വയസ് പൂർത്തിയായതായി വ്യാജമായി രേഖപ്പെടുത്തിയാണ് കുട്ടി
ഡേറ്റിങ് ആപിൽ പ്രവേശിച്ചത്. രണ്ടുവര്‍ഷമായി പ്രതികളിൽനിന്ന് പീഡനമേൽക്കേണ്ടിവന്നുവെന്നാണ് കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞത്. ഗൂഗിൾപേയിലൂടെ പണമിടപാട് നടത്തിയതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് മകനൊപ്പം ഒരാളെ മാതാവ് കണ്ടിരുന്നു. ആരാണെന്ന് തിരക്കിയതോടെ ഇയാൾ ഇറങ്ങിയോടി. തുടർന്ന് വീട്ടുകാർ ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയിൽനിന്നും വിവരം ശേഖരിച്ചതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.