തിരുവനന്തപുരം : പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ ചോർത്തി നൽകി ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്നു ആരോപിച്ച് പോലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ പരാതി തള്ളിയ പോലീസ് ട്രെയിനിങ് കോളേജിലെ ഉന്നതർ റാങ്ക് പട്ടികയുമായി മുന്നോട്ട് പോവുകയാണ്.
.
പോലീസിലെ പരിശീലനവും സെമിനാറുകളുമടക്കം നടത്തുന്ന വിഭാഗമാണ് തിരുവനന്തപുരം തൈക്കാട് ഉള്ള പോലീസ് ട്രയിനിങ് കോളേജ്. സ്റ്റേഷൻ ഡ്യൂട്ടിയും ക്യാമ്പ് ഡ്യൂട്ടിയും ഒഴിവാക്കാനായി ഇവിടെ കയറിക്കൂടാൻ പോലീസുകാരുടെ തള്ള് കൂടിയതോടെയാണ് ഡെപ്യൂട്ടേഷനുള്ള പരീക്ഷ നടത്തി ആളെ എടുക്കാൻ തീരുമാനിച്ചത്. അങ്ങിനെ ആദ്യമായി നടത്തിയ പരീക്ഷയാണ അട്ടിമറി ആരോപണം നേരിടുന്നത്. 24ന് നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക വന്നപ്പോൾ ഒന്നാം റാങ്ക് കിട്ടിയ ആൾക്ക് രണ്ടാം റാങ്കുകാരനേക്കാൾ 18 മാർക്ക് കൂടുതൽ. മുൻമന്ത്രിയുടെ ഗൺമാനും റാങ്കുപട്ടികയിൽ ഉന്നത റാങ്കിൽ ഇടം നേടി. ഇതൊന്നും പഠിച്ച് എഴുതി കിട്ടിയതല്ലെന്നും ചോദ്യപേപ്പർ ചോർത്തിയും മാർക്ക് ദാനം കൊടുത്തും ഒപ്പിച്ചെടുത്ത റാങ്കുകളാണെന്നുമാണ് ആരോപണം. റാങ്ക് പട്ടിക പുന:പരിശോധിക്കണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, പരാതി തള്ളികളഞ്ഞ്, റാങ്ക് ലിസ്റ്റുമായി മുന്നോട്ടുപോകാനാണ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പാളിൻ്റെ തീരുമാനം. ഇന്നലെ തന്നെ അഭിമുഖം നടത്തി അന്തിമ റാങ്ക് പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഉടനെ അത് ഡി.ജി.പിക്ക് കൈമാറുമെന്നാണ് അറിയുന്നത്. ഡി.ജി.പിയുടെ തീരുമാനത്തിലാണ് ഇനി പരാതിക്കാരുടെ ഏക പ്രതീക്ഷ.
