കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. മെയ് 6ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നാല് മാസം കൊണ്ട് വാണിജ്യ ഗ്യാസിന് ഇരട്ടി തുകയാണ് വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് വർക്കിങ് പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു. എണ്ണ കമ്പനികൾ ലാഭത്തിലാണ് പോകുന്നത്. എന്നിട്ടും വില വർദ്ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം വോട്ട് പെട്ടിയിലായതിന് ശേഷം ഇരുട്ടടി പോലെ വില വർദ്ധിപ്പിക്കുകയായിരുന്നുവെന്ന് അസീസ് മൂസ കൂട്ടിച്ചേർത്തു.
എറണാകുളത്ത് ഐഒസിയിലേക്ക് മാർച്ച് നടത്തുമെന്നും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. പ്രവർത്തനച്ചിലവ് കുത്തനെ കൂടുമെന്നതിനാൽ ഭക്ഷണവില കൂട്ടാൻ ഹോട്ടലുകാർ നിർബ്ബന്ധിതരാകും. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വാണിജ്യസിലിണ്ടർ വില കുത്തനെ കൂട്ടിയത്. വിലവർദ്ധന ഹോട്ടൽ-കാറ്ററിംഗ് മേഖലയ്ക്ക് മേലുള്ള ഇടിത്തീയായി മാറിയിരിക്കുകയാണ്.
19 കിലോ വാണിജ്യസിലിണ്ടറിന് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 261 രൂപയുമാണ് കൂട്ടിയത്. ഒറ്റത്തവണ ഇത്രയും വില കൂടുന്നത് അപൂർവ്വമാണ്. ഇതോടെ സംസ്ഥാനത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് മൂവായിരം രൂപ കടന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വില കൂട്ടാനുള്ള പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ തീരുമാനം. ഈ വർഷം ആറാം തവണയാണ് വാണിജ്യസിലിണ്ടറിന് വില കൂട്ടിയത്. എന്നാൽ ഒറ്റത്തവണ ഇത്രയും വില കൂടുന്നത് ഇതാദ്യമായാണ്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
