ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ അന്വേഷണം പുരോഗമിക്കവെ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ മൂന്നാം പ്രതിയായി ചേർത്ത്
പ്രത്യേക അന്വേഷണം സംഘം (SIT). പ്രധാന പ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ കമ്മീഷണറുടെ പങ്ക് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത്.
2019 മാർച്ച് 19-നാണ് സ്വർണ്ണം 1 ചെമ്പായി രേഖപ്പെടുത്തിയത്. അന്നത്തെ കമ്മീഷണറായിരുന്ന എൻ. വാസുവിന്റെ ശുപാർശ പ്രകാരമാണ് ഈ നടപടി നടന്നതെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ആ സമയത്ത് വാസു ദേവസ്വം ബോർഡിന്റെ ഭരണാധികാരിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. രേഖാ വ്യത്യാസങ്ങളിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലും അറിയിപ്പുകളും റിപ്പോർട്ടിൽ ഉൾപ്പെടാനിടയുണ്ടെന്ന് സൂചനയുണ്ട്. ഇതുവരെ കേസിൽ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ. മുൻ കമ്മീഷണർ എൻ. വാസുവിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയതായാണ് വിവരം. കാണാതായ സ്വർണ്ണത്തിനോട് സാമ്യമുള്ള അളവിൽ സ്വർണ്ണം കണ്ടെത്തിയതായും എസ്ഐടി സ്ഥിരീകരിക്കുന്നു. സ്വർണ്ണം വേർതിരിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയാണ് വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാക്കിയുണ്ടായ സ്വർണ്ണം നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കാമെന്ന് അനുമതി തേടിയുള്ള കത്ത് ഉണ്ണികൃഷ്ണൻ പോറ്റി അയച്ചത്, അന്ന് ബോർഡ് പ്രസിഡന്റായിരുന്ന എൻ. വാസുവിനാണ്.
വാസു ഈ കത്ത് തുടർനടപടിക്കായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് കൈമാറി. പിന്നീട് സുധീഷ് കുമാർ വാസുവിന്റെ പേഴ്സണൽ അസിസ്റ്റന്റായി നിയമിതനായി. വാസു ഈ കത്തിലെ തുടർനടപടികൾ എന്തായെന്നതിനെക്കുറിച്ച് അറിയില്ലെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സുധീഷ് കുമാറിന്റെ മൊഴി അന്വേഷണത്തിൽ നിർണ്ണായകമായിരിക്കും എന്നാണ് സൂചന. സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയതിൽ നിന്നും വിറ്റതുവരെ ആർക്കെല്ലാം അറിവുണ്ടായിരുന്നുവെന്ന് സംബന്ധിച്ച് ഇപ്പോൾ എസ്ഐടി വ്യക്തത നേടിയിരിക്കുകയാണ്.
