വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കാന്‍ സഹായ വാഗ്ദാനം നൽകി വ്യാപാരക്കരാറില്‍ ഒപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പതിവ്പോലെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് കരാർ വിവരം പങ്കുവെച്ചത്. ഈ നടപടി ഒടുവില്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നും പരിഹാസരൂപേണ ട്രംപ് ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് ഒന്നിന് നിലവിൽ വരാവുന്ന രീതിയിൽ ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തി മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യക്ക് തിരിച്ചടിയായേക്കാവുന്ന ട്രംപിന്റെ പുതിയ നീക്കം. “പാക്കിസ്ഥാനുമായി ഞങ്ങൾ കരാർ ഒപ്പിട്ടു.അതിലൂടെ പാക്കിസ്ഥാനും അമേരിക്കയും അവരുടെ എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ചിലപ്പോൾ ഒരുനാൾ അവർ ഇന്ത്യക്ക് എണ്ണ വിറ്റേക്കും, ആർക്കറിയാം” – ട്രംപിൻ്റെ ടൂത്ത് സോഷ്യലിലെ കുറിപ്പ്
കഴിഞ്ഞയാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ദിവസങ്ങള്‍ക്കുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര സംബന്ധിയായ ചില ബന്ധങ്ങളുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ സൂചിപ്പിച്ചിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തിയത്.
ഉക്രൈയൻ – റഷ്യ വെടിനിർത്തലിൽ സഹകരിക്കാത്തതിൻ്റെ പേരിൽ
റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നടപടിയിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനാല്‍ അധിക പിഴച്ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
