(Photo Courtesy : X)
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരെ രാജ്യത്തുണ്ടാകുന്ന ആക്രമണങ്ങളിൽ ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് അപലപിച്ച് ദിവസം കഴിയവെ, വീണ്ടും അയർലൻ്റിൽ ഇന്ത്യക്കാരന് നേരെ അക്രമം. തലസ്ഥാനമായ ഡബ്ലിനിൽ ഒരു കൂട്ടം കൗമാരക്കാർ ചേർന്നാണ് നിന്നാണ് മർദ്ദിച്ചത്. പൊതുസ്ഥലത്ത് വെച്ച് തനിക്കെതിരെ ആക്രമണം ഉണ്ടാകുമ്പോൾ ആരും സഹായത്തിനായി എത്തിയില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു|.
ഞായറാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം. ആക്രമണം വിവരിച്ച് ഒരു വെബ്സൈറ്റിനോട് മർദ്ദനത്തിന് ഇരയായ ആൻ സംസാരിച്ചത് ഇങ്ങനെ – “ഫെയർവ്യൂ പാർക്കിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു കൂട്ടമാളുകൾ ഇലക്ട്രിക് സ്കൂട്ടറിൽ എത്തി. ഇവർ തൻ്റെ വയറ്റിൽ ചവിട്ടി. നടന്നുപോകാൻ ശ്രമിച്ചപ്പോൾ മറ്റു രണ്ടുപേർ കൂടി ചേർന്ന് അടിച്ചു. നിലത്ത് വീണപ്പോൾ അവർ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാൾ കയ്യിലുണ്ടായിരുന്ന മെറ്റൽ വാട്ടർ ബോട്ടിൽ ഉപയോഗിച്ച് കണ്ണിന് മുകളിൽ അടിച്ചു. മുറിവേറ്റ് രക്തസ്രാവം ഉണ്ടായി.”
ലോഹ വാട്ടർ ബോട്ടിൽ ഉപയോഗിച്ചുള്ള മർദ്ദനത്തിൽ കണ്ണിന് മുകളിൽ ആഴത്തിലുള്ള മുറിവുണ്ട്. എട്ട് സ്റ്റിച്ച് ഇട്ടു. ഇന്ത്യയിൽ നിന്നുള്ളവർ ഇപ്പോൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നുവെന്നും ചിലർ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മർദനം ഏൽക്കുമ്പോൾ സമീപത്ത് ആളുകൾ ഉണ്ടായിരുന്നിട്ടും ആരും സഹായിക്കാൻ വന്നില്ല. പിന്നീട് രണ്ട് ആൺകുട്ടികൾ അടുത്ത് എത്തുകയും പോലീസിനെ വിളിക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുനെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി അയർലൻ്റിൽ ഇന്ത്യക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാർ ജാഗ്രത പാലിക്കുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിലെ യാത്ര ഒഴിവാക്കുകയും വേണം. ഇന്ത്യക്കാർക്കെതിരെ ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്നും എംബസി പറഞ്ഞു.