തിരുവനന്തപുരം : നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചില സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ തുടരുന്നു. രാവിലെ ആറു മണിക്ക് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറു വരെയാണ്. തിരുവനതപുരത്തും കണ്ണൂരുമടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ദേശീയ പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകേണ്ട ഒരു സ്ത്രീയെ പോലീസ് ബസിൽ നിന്ന് ഇറക്കി. ഇവരെ പോലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നെടുമങ്ങാടും കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഇടുക്കി ജില്ലയിലും പലയിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകളും നിരത്തിൽ ഓടുന്നുണ്ട്. ജില്ലയിൽ ഇതുവരെ മറ്റു പ്രശ്നങ്ങളില്ല. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്. അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.
