കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ ഇപ്പോൾ പിന്മാറിയത്. മുമ്പ് ദിവസങ്ങൾക്ക് മുൻപാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയത്.
കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉയര്‍ത്തിയിരുന്നു. മെമ്മറി കാര്‍ഡ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ മൊഴിയും എടുത്തിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയതെന്നാണ് വിവരം.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ഉള്‍പ്പെടെ പുനരന്വേഷണം നടത്തണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരിക്കെ ഈ കേസ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കേള്‍ക്കുന്നതില്‍ ചില ധാര്‍മിക പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസില്‍ മുന്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദ് ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപൂീകരിച്ച് പുന:രന്വേഷണം നടത്തണമെന്നുള്‍പ്പെടെയാണ് അതിജീവിതയുടെ ആവശ്യം.
