കൊച്ചി : 50 വയസ്സ് കടന്ന സർക്കാർ ഹയർസെക്കൻഡറി അദ്ധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അദ്ധ്യാപകരും അർഹരെന്ന് ഹൈക്കോടതി. നിയമനരീതിയിൽ വ്യത്യാസം ഉണ്ടെന്നല്ലാതെ, സർക്കാർ, എയ്ഡഡ് മേഖലകളിലെ ഹയർസെക്കൻഡറി അദ്ധ്യംപകരുടെ യോഗ്യതകളും ചുമതലകളും സമാനമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.എം. മനോജിന്റെ ഉത്തരവ്. ഇടുക്കി മേലുകാവ് സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന അന്നമ്മാ ജേക്കബ് നൽകിയതുൾപ്പെടെ ഹർജികളാണ് പരിഗണിച്ചാണ് ഉത്തരവ്.
ഹർജിക്കാരിയുടെ 2011 ഓഗസ്റ്റ് ഒന്നിലെ പ്രിൻസിപ്പൽ നിയമനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അംഗീകരിച്ചിരുന്നു. 2013 മുതൽ 2016 വരെ തസ്തികയിലെ ആനുകൂല്യങ്ങളും നൽകി. എന്നാൽ, സർക്കാർ സ്കൂൾ അധ്യാപകർക്ക് വകുപ്പുതലപരീക്ഷയിൽ അനുവദിച്ച ഇളവിന് എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് അർഹതയില്ലെന്നു പറഞ്ഞ് 2017 മുതൽ ഇൻക്രിമെന്റും മറ്റ് അനുകൂല്യങ്ങളും നിഷേധിച്ചതും 2019 മാർച്ചിൽ വിരമിച്ചപ്പോൾ പെൻഷൻ ആനുകൂല്യങ്ങൾ മുഴുവനായി നൽകാത്തതും ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
