കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളേജിൽ നിന്നും പുറത്താക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി മാനേജ്മെന്റ്. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയായ വകുപ്പ് മേധാവി ഡോക്ടർ എം കെ റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിലവിൽ ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിലാണ്. ആരോഗ്യ സർവ്വകലാശാല നിയോഗിച്ച സമിതിക്ക് മുൻപിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ തുറന്നു പറയാൻ രക്ഷിതാക്കളും ഇന്ന് കോളേജിൽ എത്തിയിരുന്നു. നിറത്തിന്റെ പേരിൽ വിദ്യാർത്ഥികളെ വേർതിരിക്കുമെന്നും ജാതിയും മതവും ചോദിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
നിതിൻ രാജിൻ്റെ മരണത്തിൽ റാമിനെതിരെ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണ്. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ ഇന്നും മാര്‍ച്ച് നടത്തി. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിതിൻ രാജിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഡെന്റൽ വിദ്യാർത്ഥികൾക്ക് പുറമെ നഴ്സിംഗ് പാരാമെഡിക്കൽ വിദ്യാർത്തികളും രംഗത്തെത്തിയിരുന്നു. ഡോ. റാമിനെ എത്രയുംവേഗം പിരിച്ചുവിടണമെന്നാണ് മാനേജ്മെന്റിനോട് ഇവരും ആവശ്യപ്പെട്ടത്. ഒപ്പം ആരോപണ വിധേയരായ മറ്റു രണ്ട് അദ്ധ്യാപകരെയും പുറത്താക്കണമെന്നും മനർജ്‌മെന്റിനു നൽകിയ കത്തിൽ പറയുന്നു. കോളേജിൽ പിടിഎ രൂപീകരിക്കണമെന്നും ക്യാമ്പസിൽ സംഘടന സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെടുന്നു.
പരാതികൾ ശേഖരിക്കാൻ മാത്രം വിദ്യാർത്ഥികൾ പ്രത്യേക മെയിൽ ഐഡി തുടങ്ങി. അദ്ധ്യാപകർക്കെതിരെ ഇതുവരെ ലഭിച്ചത് 150 ലേറെ പരാതികൾ. കാര്യങ്ങൾ ഇനി തുറന്നു പറയുമെന്ന് ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷിതാക്കളും നിലപാട് വ്യക്തമാക്കുന്നു.
