തിരുവനന്തപുരം : വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ വൈദ്യുതി ഉപഭോഗം ദിനംപ്രതിയെന്നോണം വർദ്ധിക്കുകയാണ്. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണെന്ന വിവരം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ചൊവ്വാഴ്ച സംസ്ഥാനത്തെ ആകെ പ്രതിദിന ഉപഭോഗം 112.52 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ഉപഭോഗമാണിത്. ഇതിലും പ്രധാനമായി, വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് അവറുകളിൽ വൈദ്യുതിയുടെ ആവശ്യം 6,012 മെഗാവാട്ടായി വർദ്ധിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പീക്ക് ഡിമാൻഡ് 6,000 മെഗാവാട്ട് കടക്കുന്നത്.
ചൂട് കഠിനമായതോടെ വീടുകളിലും ഓഫീസുകളിലും എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വലിയ തോതിൽ വർദ്ധിച്ചതാണ് ഉപഭോഗം ഇത്രയേറെ ഉയരാൻ കാരണം. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പീക്ക് സമയങ്ങളിൽ അനാവശ്യമായ ലൈറ്റുകൾ അണയ്ക്കണമെന്നും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഈ സമയത്ത് പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) മുന്നറിയിപ്പ് നൽകി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസും കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തിരുവനന്തപുരത്ത് താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ ഉയർന്ന് 36 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് വേനൽ മഴയും ഉയർന്ന താപനിലയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഇന്ന് മുഴുവൻ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. നാളെ മുതൽ മധ്യ- തെക്കൻ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാദ്ധ്യതയുള്ളത്. ഈ ജില്ലകളിൽ ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
