തിരുവനതപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിനിടെ ഡിഎംഒ ഉള്‍പ്പെടെയുള്ളവരോട് അച്ചടക്ക നടപടി സംബന്ധിച്ച ക്ലാസിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശിച്ച് ഡിഎച്ച്എസിന്റെ ചുമതലയുള്ള ഡോക്ടര്‍ വി മീനാക്ഷി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഡപ്യൂട്ടി ഡിഎംഒമാരും എത്തിച്ചേരണമെന്നാണ് നിർദ്ദേശം.
പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതെന്ന വ്യാപക വിമര്‍ശനവും ഇതോടൊപ്പം ഉയരുന്നുണ്ട്. നിര്‍ദ്ദേശത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും അതൃപ്തി പുകയുന്നു. വകുപ്പിലെ അച്ചടക്ക നടപടിയെ കുറിച്ചുള്ള ക്ലാസിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എത്തണമെന്ന് ഡോക്ടര്‍ വി മീനാക്ഷി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജില്ലകളില്‍ നിന്ന് വിട്ടു നിന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച സംഭവിക്കും എന്നാണ് ആരോപണം.
അതേസമയം, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ഡി എച്ച് എസ് കസേരയെ ചൊല്ലി തര്‍ക്കം തുടരുകയാണ്. ഡോ റീനയ്ക്ക് അനുകൂലമായ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയി ഇന്ന് വിധി പറയും. വിധി വരാനിരിക്കെ ഡോ കെ ജെ റീന ഇന്നും അവധിയെടുത്തു. സ്ഥലംമാറ്റം നല്‍കിയ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെ ജെ റീന കഴിഞ്ഞ ദിവസങ്ങളില്‍ ഓഫീസില്‍ എത്തിയെങ്കിലും. ഇന്നലെയും ഇന്നുമാണ് അവധിയില്‍ പ്രവേശിച്ചത്. അതിനിടെ ആരോഗ്യവകുപ്പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡോക്ടര്‍ റീനയുടെ പേര് നീക്കം ചെയ്തു.
