കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്‌ദുള്ള, ഫൈസൽ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയന് നേരെ 2015ലാണ് വധശ്രമമുണ്ടായത്. ആക്രമണത്തിൽ വിജയൻ്റെ സംസാരശേഷി ഭാഗികമായി നഷ്‌ടപ്പെട്ടിരുന്നു. തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2015 സെപ്തംബര്‍ 17 ന് വൈകിട്ട് 6.30നായിരുന്നു കേസിനാസ്പദമായ സംഭവം. രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്‌സിൽ നിന്ന് ഓണാഘോഷ പരിപാടികൾക്കായി വാടകക്കെടുത്ത സാധനങ്ങളുടെ കാശ് കൊടുക്കാൻ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികിൽ നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ എസ്ഡിപിഐക്കാർ വാള്‍കൊണ്ട് തലക്കും കാലിനും വെട്ടി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
