തിരുവനന്തപുരം :കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയവർക്ക് 10,000 രൂപയും സംസ്ക്കാര കർമ്മങ്ങൾക്കായി 10000 രൂപയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024ൽ തൃശ്ശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായം ഇതോടൊപ്പം അനുവദിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 26 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല. സംസ്ഥാനത്ത് 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. ഇന്ത്യക്ക് മാതൃകയാകുന്ന വിധത്തിൽ കാലാവസ്ഥാ പ്രവചനത്തിന് സംവിധാനം ഉണ്ടാക്കും. ഫ്ലഡ് മാപ്പിംഗ് അടക്കം നടത്തും. ഡാമുകളിലെ മണൽ നീക്കും. നദികളിൽ അടിഞ്ഞ് കൂടിയ മണ്ണും മാലിന്യവും നീക്കം ചെയ്യും. ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകും. ഡാം മാനേജ്മൻറിന് ആധുനിക സംവിധാനം കൊണ്ടുവരും. എഐ ഡ്രിവൺ സംവിധാനം ഒരുക്കും. ഡിസാസ്റ്റർ മാനേജ്മെന്റിന് പ്രഗത്ഭരുടെ വലിയ സംഘം വരും. നദിതീര കയ്യേറ്റം കണ്ടെത്താൻ ലാന്റ് ഓഡിറ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
