ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്കേറ്റു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്. എയർബസ് എ320 നിയോയിൽ 137 യാത്രക്കാരും 8 ജീവനക്കാരും ഉണ്ടായിരുന്നു.
AI2379 എന്ന എന്ന എയർ ഇന്ത്യാ വിമാനമാണ് കടുത്ത ആകാശച്ചുഴിയിൽ അകപ്പെട്ട് 300 അടിയോളം താഴേക്ക് പതിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ വിമാനത്തിന്‍റെ മേൽത്തട്ടിലിടിച്ച് താഴേക്ക് വീണു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനത്തിനുള്ളിൽ ബാഗുകളും സാധനസാമഗ്രികളും ചിതറിത്തെറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പലരുടെയും നിലവിളിയും പ്രാർത്ഥനകളും കൊണ്ട് വിമാനത്തിനുള്ളിൽ ഭീതിദമായ അന്തരീക്ഷമാണ് ഉടലെടുത്തത്. സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വലിയ ആഘാതമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. തങ്ങൾ മരണത്തെ മുഖാമുഖം കണ്ടെന്നും, പുനർജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നതെന്നും യാത്രക്കാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കിയ ഉടൻ തന്നെ പരിക്കേറ്റ ഏഴ് യാത്രക്കാരെ വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ സിടി സ്കാൻ, എംആർഐ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കി. വിമാനത്തിലെ പൈലറ്റും ജീവനക്കാരും പരിഭ്രാന്തരായ യാത്രക്കാരെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിച്ചതായി യാത്രക്കാർ പറഞ്ഞു. വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും അന്വേഷണത്തിനായി അധികൃതർ സുരക്ഷിതമാക്കിയിട്ടുണ്ട്. ഫോർട്ടിസ് ആശുപത്രിയിൽ പരിക്കേറ്റ യാത്രക്കാരെ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു സന്ദർശിച്ചു.
