[Photo Courtesy: X]
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. ജാർഖണ്ഡ് പബ്ലിക് സർവ്വീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഇന്ന് നിയമസഭ ഉപരോധത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
നിയമസഭയുടെ 750 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ എട്ട് മണി മുതൽ ഓഗസ്റ്റ് 12 രാത്രി 10 മണി വരെയാണ് നിയന്ത്രണം. അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നതിനും പ്രകടനങ്ങൾക്കും റാലികൾക്കും പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.
കഴിഞ്ഞ ഏഴ് വർഷത്തെ പരീക്ഷാ ക്രമക്കേടുകൾ സിബിഐയും ഇഡിയും അന്വേഷിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമസഭാ മന്ദിരം ഉപരോധിക്കുമെന്നായിരുന്നു വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്. ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെയ്ക്കണമെന്ന ആവശ്യവും വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട് . വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടിയും രംഗത്തുവന്നിട്ടുണ്ട്.
