കൊച്ചി : ഇൻഫോപാർക്കിലെ കോറോ ഹെല്‍ത്ത് സ്ഥാപനത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിഷയത്തിൽ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച ഫലം കണ്ടില്ല. കമ്പനി നഷ്ടത്തിലാണെന്ന് വാദിച്ച കോറോ ഹെല്‍ത്ത് പ്രതിനിധി പിരിച്ചുവിടലിനെ ന്യായീകരിച്ചു. കമ്പനിയെ പ്രതിനിധീകരിച്ച് ലീഗല്‍ അഡ്വൈസറാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കമ്പനി അധികൃതര്‍ ഓണ്‍ലൈന്‍ വഴി ചര്‍ച്ചയുടെ ഭാഗമായി. ഈ മാസം 20ന് വീണ്ടും ചര്‍ച്ച നടക്കും. ചര്‍ച്ചയ്ക്ക് നേരിട്ടെത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ഏത് വിധേനയും കമ്പനി ഇവിടെ നിന്ന് വിട്ടുപോകരുതെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി വ്യക്തമാക്കിയിട്ടും ലാഭത്തെ കുറിച്ചും വര്‍ക്ക് ഫോഴ്‌സിനെ കുറിച്ചുമൊന്നും കമ്പനി പരാതി പറഞ്ഞില്ലെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. പുതിയ കോണ്‍ട്രാക്റ്റ് കിട്ടാത്തതുകൊണ്ട് അവര്‍ക്ക് തുടരാന്‍ സാധിക്കുന്നില്ലെന്നാണ് പറഞ്ഞത് – ഹൈബ് ഈഡന്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിലും ഈ കമ്പനിയില്‍ നിന്ന് 144 പേരെ പിരിച്ചുവിട്ടിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. 58 പേരെ കൊച്ചി സെന്ററില്‍ നിന്നും 86 പേരെ കോഴിക്കോട് സെന്ററില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ശേഷമാണ് 830 പേരെ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായത്. കമ്പനി ഇവിടെ നിലനിര്‍ത്തി ജീവനക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ നിലപാട്. എല്ലാ ട്രേഡ് യൂണിയനുകളും രാഷ്ട്രീയം മറന്ന് ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനെ പിന്തുണയ്ക്കുകയാണ്. പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ബ്ബന്ധിതരാകും എന്ന് അറിയിച്ചപ്പോഴാണ്, മാനേജമെന്റുമായി ചര്‍ച്ച ചെയ്ത് 20ാം തിയതി വീണ്ടും വരാമെന്ന് അവർ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു.
