വടകര : എംഡിഎംഎ കേസിൽ അറസ്റ്റിലായ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപികമാർ വിറ്റുകിട്ടിയ പണമെല്ലാം അയച്ച വയനാട് സ്വദേശിയെ തേടി പോലീസ്. ഈ യുവാവാണ് എംഡിഎംഎ മൊത്തവിതരണക്കാരനെന്നും ഇയാളുടെ ശൃംഖലയിലെ ചില കണ്ണികൾ മാത്രമാണ് ഇപ്പോൾ അറസ്റ്റിലായവരെന്നുമാണ് പോലീസ് നിഗമനം. ഇയാളെ പിടികൂടിയാൽമാത്രമെ ഇവരിലേക്ക് എത്താനാകൂ. എംഡിഎംഎ മാഫിയ സമീപകാലത്തായി ഈ രീതിയാണ് ലഹരിവിൽപ്പനയ്ക്ക് സ്വീകരിക്കുന്നതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
എംഡിഎംഎ ഉപയോഗിക്കുന്നവരിൽ വലിയൊരുവിഭാഗത്തെ ഇടനിലക്കാരാക്കുകയും അവരുടെ അക്കൗണ്ടുവഴി പണം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ യഥാർത്ഥ മാഫിയ തടിയൂരും. ഇയാൾ കേരളം വിട്ടതായി പോലീസ് സംശയിക്കുന്നു. ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസും ലഭിച്ച പണമെല്ലാം അയച്ചത് ഇയാൾക്കും ഇയാൾ നിർദ്ദേശിച്ച അക്കൗണ്ടുകളിലേക്കുമാണ്. ക്യു.ആർ. കോഡിലേക്ക് പണം അയക്കാൻ നിർദ്ദേശിക്കുന്നതായിരുന്നു പതിവ്. ഇത് വാടക അക്കൗണ്ടുകളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തിൽ ഒരു കോടിയിലേറെ രൂപ ജിജിൽ അയച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. അദ്ധ്യാപികമാർ എംഡിഎംഎ ഇടപാടിലൂടെ ലഭിച്ച പണം നല്ലൊരു ശതമാനവും അയച്ചു നൽകിയത് ജിജിൽ കുര്യാക്കോസിന് തന്നെയാണ്. കൂടാതെ മൊത്തവിതരണക്കാരനെന്ന് സംശയിക്കുന്ന വയനാടുകാരനും പണമയച്ചു. ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നതിനും പോലീസ് തെളിവ് ശേഖരിച്ചിട്ടുണ്ട്.
കാവ്യയുടെയും കീർത്തനയുടെയും അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും എംഡിഎംഎ ഇടപാടിന്റെ പണമാണ്. വടകരയിൽ അറസ്റ്റിലായ സഫ്വാൻ 5000 രൂപയാണ് കീർത്തനയ്ക്ക് അയച്ചത്. അദ്ധ്യാപികമാരുടെയും ജിജിലിന്റെയും അക്കൗണ്ടിലേക്ക് പണമയച്ചവർ ഒത്തിരിയാണ്. ഇവരുടെ എണ്ണമെടുത്ത് തീർന്നിട്ടില്ല. ഒരു അക്കൗണ്ടിലേക്കുമാത്രം 100-ലേറെ പേർ ആയിരവും രണ്ടായിരവുമായി പണം അയച്ചവരുമുണ്ട്.
അറസ്റ്റിലായ ബിആർസിയിലെ അധ്യാപികമാരുൾപ്പെടെയുള്ളവർ മയക്കുമരുന്ന് വ്യാപാരം നടത്തി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ എൻഡിപിഎസ് ആക്ട് പ്രകാരം കണ്ടുകെട്ടുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് പറഞ്ഞു. ഇവരുടെ അക്കൗണ്ടിലേക്ക് വരുന്ന പണം എവിടേക്കാണ് പോകുന്നത് എന്നതടക്കമുള്ള കാര്യങ്ങളിലേക്കാണ് ഇപ്പോൾ അന്വേഷണം പോകുന്നത്. പിടിക്കപ്പെടാതിരിക്കാനായി ഇവർ വിദേശ നമ്പർ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല എടിഎം കാർഡിന്റെ ഉടമകൾ അല്ലാത്തവർ കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്നും പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം പുറത്തേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നും കണ്ണൂർ റേഞ്ച് ഡിഐജി വ്യക്തമാക്കി.
