കല്‍പ്പറ്റ : കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഡി ആര്‍ മേഘശ്രീ. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യൽ സ്‌കൂള്‍, റസിഡന്‍ഷ്യൽ കോളേജുകള്‍ എന്നിവക്ക് അവധി ബാധകമാവില്ല.
വയനാട് ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈത്തിരി മുതൽ ചൂരൽമല വരെയുള്ള പ്രദേശത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴയായിരുന്നു. തുടർന്ന് മേപ്പാടി പഞ്ചായത്തിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. 8,10,11,12 വാർഡുകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. പുത്തുമല ഗവ.യുപിസ്കൂൾ, മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂൾ, മീനാക്ഷി ചുളിക്ക ഗവ.എൽപി സ്കൂൾ എന്നി സ്കൂളുകൾക്കാണ് അവധി നല്‍കിയത്. മഴ ശക്തമായതോടെ ജില്ലയിലെ ക്വാറികൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി ജില്ലാകലക്ടർ ഉത്തരവിറക്കി. മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, എന്നിവയ്ക്കും റിസോർട്ടുകൾ ഹോംസ്റ്റേകൾ എന്നിവയ്ക്കുമാണ് നിയന്ത്രണം. ദുരന്ത സാധ്യത നേരിടുന്ന ദുർബ്ബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
സംസ്ഥാനത്ത് ഇനിയുള്ള നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച മധ്യ, തെക്കൻ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
