Tuesday, June 16, 2026

പിണറായി വിജയന്‍റെ വസതികളിലെ ഇഡി റെയ്ഡ്: ശക്തമായി അപലപിച്ച് എം.കെ. സ്റ്റാലിൻ

Date:

ചെന്നൈ : മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതികളിൽ നടന്ന ഇഡി റെയ്ഡിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ഡിഎംകെ അദ്ധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനുമായി കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി സർക്കാരിന്റെ പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും  ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ പിണറായി വിജയന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

“സഖാവ് പിണറായി വിജയനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുകളെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഇത്തരം നടപടികൾ വീണ്ടും ഉയർത്തുന്നു.” എം.കെ. സ്റ്റാലിൻ തന്റെ പോസ്റ്റിൽ കുറിച്ചു.

ഇതിനൊപ്പം കോൺഗ്രസ് നേതാക്കൾ മുൻപ് ഉന്നയിച്ച ചില ആരോപണങ്ങൾക്കുള്ള കടുത്ത മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് സ്റ്റാലിൻ ഓർമ്മിപ്പിച്ചു. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ഇതുവരെ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ച ചില കോൺഗ്രസ് നേതാക്കളുടെ മുൻകാലങ്ങളിലെ വന്യമായ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഈ റെയ്ഡിലൂടെ ഇപ്പോൾ പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.  എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വാടക വീട്, കണ്ണൂരിലെ സ്വന്തം വസതി, കോഴിക്കോട്ടുള്ള മുൻ മന്ത്രിയും പിണറായി വിജയന്റെ മകളുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസിന്റെ വസതി ഉൾപ്പെടെ കേരളത്തിലുടനീളം പത്തോളം സുപ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. കേരള ഹൈക്കോടതി ചൊവ്വാഴ്ച സിഎംആർഎല്ലിന്റെ ഹർജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) കർശനമായ വകുപ്പുകൾ പ്രകാരം ഇഡി ഈ വിപുലമായ നടപടികളിലേക്ക് കടന്നത്.

റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും വൻ പ്രതിഷേധമാണ് സിപിഎം ഉയർത്തുന്നത്. തിരുവനന്തപുരത്ത് എം വി ഗോവിന്ദൻ, വി. ശിവൻകുട്ടി, ആനാവൂർ നാഗപ്പൻ, വി. ജോയ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടക്കുമ്പോൾ കണ്ണൂരിലെ വസതിക്ക് മുന്നിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ തടിച്ചുകൂടി ഇഡിക്കെതിരെ കടുത്ത മുദ്രാവാക്യങ്ങൾ മുഴക്കി. ഈ റെയ്ഡ് പൂർണ്ണമായും ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും മുതിർന്ന നേതാവ് പി. ജയരാജനും ആരോപിച്ചു.

Share post:

Popular

More like this
Related

ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി ട്രംപ് ; 300 മില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായ വാർത്ത വ്യാജമാണെന്നും യുഎസ് പ്രസിഡൻ്റ്

വാഷിങ്ടൺ : ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അവകാശപ്പെട്ട് യുഎസ്...

യുകെയിൽ സോഷ്യൽ മീഡിയ നിരോധനം വരുന്നു; വിലക്ക് 16 വയസ്സിൽ താഴെയുള്ളവർക്ക്

ലണ്ടൻ : പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ...

‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ കേരളത്തോട് മാപ്പ് പറയണം, വെച്ചുപൊറുപ്പിക്കുകയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ...