തിരുവനന്തപുരം : ഇറാൻ- അമേരിക്ക സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ആഗോള കപ്പൽ ഗതാഗതത്തിന് തടസ്സം നേരിടുന്നതിനിടെ, കേരളത്തിൻ്റെ വിഴിഞ്ഞം തുറമുഖത്തിനുണ്ടായ അപ്രതീക്ഷിത കുതിച്ചുചാട്ടം ചൂണിക്കാട്ടി ഇന്ത്യയ്ക്ക് കൈവന്ന അസുലഭാവസരത്തെക്കുറിച്ച് ഓർമ്മപ്പെടുത്തി കോൺഗ്രസ് എംപി ശശി തരൂർ. എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം എടുത്തുപറഞ്ഞത്.
ഏതാണ്ട് 100-ഓളം കപ്പലുകൾ തുറമുഖത്ത് നങ്കൂരമിടാനായി ക്യൂവിൽ നിൽക്കുന്നതായാണ് തരൂർ പറയുന്നത്. ആഗോള സമുദ്ര ഗതാഗതത്തിലെ സുപ്രധാനമായ ഒരു മാറ്റത്തിന്റെ സൂചനയാണതെന്നും തരൂർ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്ക് പ്രതിസന്ധി ആഗോള ഷിപ്പിംഗ് കേന്ദ്രങ്ങളെ വിഴിഞ്ഞത്തേക്ക് ആകർഷിച്ചിരിക്കുകായാണെന്നും ഇന്ത്യയുടെ സമുദ്ര അഭിലാഷങ്ങൾക്ക് ഇത് ഒരു സുപ്രധാന നിമിഷമാണെന്നും ശശി തരൂർ പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായ വിഴിഞ്ഞം തുറമുഖം സമീപ മാസങ്ങളിൽ അതിവേഗ വളർച്ചയാണ് കൈവരിച്ചത്. റെക്കോർഡ് സമയത്ത് തുറമുഖം അതിന്റെ ഒരു ദശലക്ഷാമത്തെ ടിഇയു (ഇരുപത് അടി തുല്യ യൂണിറ്റ്) കൈകാര്യം ചെയ്തുവെന്നും ഇപ്പോൾ രണ്ടാം ഘട്ട വികസനം വേഗത്തിലാക്കിയിട്ടുണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു. 2026 മാർച്ചിൽ മാത്രം വിഴിഞ്ഞത്ത് 61 കപ്പലുകൾ കൈകാര്യം ചെയ്തു. ഇത് ഒരു അത്ഭുതപ്പെടുത്തുന്ന പ്രവർത്തന മികവാണെന്നും തരൂർ വ്യക്തമാക്കി.
ആഗോളതലത്തിൽ ഒരു പ്രധാന ഷിപ്പിംഗ് പോയിന്റായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കമ്പനികളെ സ്ഥിരതയുള്ള ബദലുകൾ തേടാൻ പ്രേരിപ്പിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വിഴിഞ്ഞം വിശ്വസനീയമായ ഒരു കവാടമായി വർദ്ധിച്ചുവരുകയാണെന്ന് തരൂർ പറഞ്ഞു.
“ലോകം പുതിയതും വിശ്വസനീയവുമായ ഒരു കവാടം തേടുമ്പോൾ, വിഴിഞ്ഞം ആ ആഹ്വാനത്തിന് ഉത്തരം നൽകിയിരിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖത്തിന്റെ വിപുലീകരണ പദ്ധതികൾ അഞ്ച് മദർഷിപ്പുകൾ വരെ ഒരേസമയം നങ്കൂരമിടുന്നതിനുള്ള സാദ്ധ്യതകളിലേക്ക് എത്തിക്കുകയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള വ്യാപാര പാതകളെ തടസ്സപ്പെടുത്തുമ്പോൾ, വിഴിഞ്ഞത്തെ തന്ത്രപരമായ അവസരമാക്കി മാറ്റാൻ കഴിയുമെന്നും ഇത് ആഗോള ഷിപ്പിംഗിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും ശശി തരൂർ അടിവരയിട്ടു പറയുന്നു.
