ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന ഇന്ത്യൻ കപ്പൽ തടഞ്ഞുനിർത്തി ഉടൻ തുറമുഖത്തേക്ക് മടങ്ങാൻ ഉത്തരവിട്ട് ഇറാനിയൻ സൈന്യം (IRGC). ‘ഭാഗ്യ ലക്ഷ്മി’ എന്ന് പേരുള്ള ഇന്ത്യൻ കപ്പലിലെ ജീവനക്കാരുമായി ഇറാനിയൻ നാവികസേനാംഗങ്ങൾ സംസാരിക്കുന്നതിൻ്റെ റെക്കോർഡ് ചെയ്ത ഓഡിയോ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ കപ്പലിന്റെ ക്യാപ്റ്റനും ഒരു IRGC നേവി ക്യാപ്റ്റനും തമ്മിലുള്ള സംഭാഷണത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇപ്പോഴും നിരോധനമുണ്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയശേഷം നിങ്ങൾ ഇവിടെ നിന്ന് ഉടൻ തന്നെ നിങ്ങളുടെ തുറമുഖത്തേക്ക് മടങ്ങണം എന്ന് ആവശ്യപ്പെടുന്നതും അതനുസരിച്ച് ‘ശരി സർ’ എന്ന് ഇന്ത്യൻ കപ്പലിലെ ക്യാപ്റ്റൻ മറുപടി നൽകുന്നതും കേൾക്കാം. തുടർന്ന് ഇന്ത്യൻ കപ്പൽ ഗതി മാറ്റി യാത്ര തിരിക്കുകയായിരുന്നു.
എല്ലാ കപ്പലുകൾക്കും ഐആർജിസിയുമായി ഏകോപനം നടത്തിയതിനുശേഷം മാത്രമെ ഹോർമുസ് കടലിടുക്ക് കടന്നുപോകാൻ കഴിയൂ എന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ അതേ സമയം തന്നെ, ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെത്തുടർന്ന് കടലിടുക്ക് തുറന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വെളിപ്പെടുത്തിയതും വാർത്തയായിരുന്നു. അരാഗ്ച്ചിയുടെ പ്രസ്താവനയെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുന:രാരംഭിച്ചിരുന്നതുമാണ്.
എന്നാൽ ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് സാമ്പത്തിക ഉപരോധത്തിൽ പ്രതിഷേധിച്ച് ഐആർജിസി നാവികസേന ഈ തന്ത്രപ്രധാനമായ ജലപാത വീണ്ടും അടയ്ക്കുകയായിരുന്നു. ഇതേ തുടർന്ന്, കപ്പലുകൾക്ക് നേരെ വെടിവയ്പ്പും ഉണ്ടായതാണ്. മുമ്പ്, യുഎസിൻ്റെ 10 ദിവസത്തെ വെടിനിർത്തലിനെത്തുടർന്ന് ഒരു ഡസനിലധികം കപ്പലുകൾ സുരക്ഷിതമായി കടലിടുക്കിലൂടെ കടന്നു പോയിരുന്നു. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ഇറാനിയൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
