[Photo Courtesy : US Central Command/x]
വാഷിങ്ടൺ : ടെഹ്റാനുമായി നയതന്ത്ര സംഭാഷണത്തിന് വഴി തുറന്നുകിടക്കുന്നുണ്ടെന്നും ഒരു കരാറിലെത്താൻ തയ്യാറാണെന്നുമുള്ള വൈറ്റ് ഹൗസ് പ്രസ്താവന നിലനിൽ നിൽക്കെ തന്നെ തുടർച്ചയായ ആറാം ദിവസവും ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക. തിരിച്ച് ആക്രമിക്കാനുള്ള ഇറാൻ്റെ ശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൈനിക താവളങ്ങൾക്കും അനുബന്ധ മേഖലകളിലേക്കുമാണ് യുഎസ് സൈന്യം ലക്ഷ്യമിട്ടത്. യുഎസ് സമയം, വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഓപ്പറേഷൻ എന്ന് യുഎസ് മിലിട്ടറി കമാൻഡ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
ഹോർമുസിനടുത്തുള്ള തന്ത്രപരമായി പ്രധാനപ്പെട്ട തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും പരിസര പ്രദേശങ്ങളിലും യുഎസ് മിസൈലുകൾ പതിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ജീവഹാനിയോ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങളോ ഉണ്ടായതായുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇറാനിയൻ അധികൃതർ പങ്കുവെച്ചിട്ടില്ല.
ആക്രമണങ്ങൾക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഒരു പത്രസമ്മേളനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്ന വിവരം നൽകിയതെന്ന് ശ്രദ്ധേയം.
