തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ രൂക്ഷ വിമർരനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാകാം. കുറവ് മുന്‍കൂട്ടിക്കണ്ട് വാങ്ങാന്‍ നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഓണപരീക്ഷ അടുത്തിരിക്കെ ഒന്നേകാൽ മണിക്കൂറൊക്കെയാണ് പവർകട്ടെന്നും ഇത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും സർക്കാർ മുൻകൂർ നടപടികൾ സ്വീകരിച്ചില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ആര്യാടൻ മുഹമ്മദിൻ്റെ കാലത്തെ കരാർ നല്ലതായിരുന്നില്ല. വൈദ്യുതി കരാറുമായി വിയോജിപ്പുകളോടെ മുന്നോട്ട് പോകാനാണ് ഇടത് സർക്കാർ നടപടി എടുത്തത്. കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീമേനി ആണവനിലയ പദ്ധതിക്കെതിരെയും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ചീമേനി ആണവനിലയവുമായി സർക്കാർ മുന്നോട്ടുപോയാൽ അതിശക്തമായ എതിർക്കുമെന്നും പിണറായി പറഞ്ഞു. ആണവനിലയം കേരളത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല. ആണവ നിലയം സ്ഥാപിക്കൽ കേരളത്തിൽ നടക്കില്ല. അതിശക്തമായ എതിർപ്പുണ്ടാകും. ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് ഞങ്ങളുടെ സർക്കാർ അത് ആലോചിക്കാത്തത്. അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനാകും അത് വഴിവെക്കുകയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
