തൃശ്ശൂർ: കുന്ദംകുളത്ത് സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ 5 വാഹനങ്ങളും ഒരു വീടിൻ്റെ മതിലും തകർന്നു. ഒരാൾക്ക് ജീവഹാനിയും സംഭവിച്ചു. ഇരുപത്തഞ്ചോളം പേർക്ക് പരിക്കുണ്ട്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് കുന്ദംകുളം പറയമ്പാടത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം. പരിക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണ്. കാറിൽ യാത്രചെയ്ത വിദ്യാർഥത്ഥിനി റിയ ഫാത്തിമയാണ് മരിച്ചത്.
അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും പിന്നീട് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിങ്ങനെ അഞ്ച് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളെ തകർത്ത ശേഷം ഒരു വീടിന്റെ മതിലും തകർത്ത ബസ് നിന്നത്.
അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടനടി ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ അന്വേഷണം നടക്കുന്നു.
