ന്യൂഡൽഹി : കേരളത്തിലെ അസാധാരണ തെരഞ്ഞെുപ്പ് തോൽവിയിൽ ആഴത്തിൽ തിരുത്തൽ വരുത്തണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം. നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ഠ്യം തിരിച്ചടിയായെന്നാണ് വിമർശനം. വർദ്ധിച്ചുവരുന്ന അധികാരമോഹം സംഘടനാ ദൗർബല്യത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് തോൽവി വിശദമാക്കി എംഎ ബേബി അവതരിപ്പിച്ച അവലോകന റിപ്പോർട്ടിലാണ് ചർച്ച നടന്നത്
38 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഈ ചർച്ചയിലാണ് കേരളത്തിൽ അസാധാരണവും അപ്രതീക്ഷിതവുമായ തിരിച്ചടിയുണ്ടായി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടത്. പാർട്ടിയിൽ ശക്തമായ തിരുത്തൽ വേണമെന്നും ആവശ്യം ഉയർന്നു. കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടായെന്നും പാർട്ടി തിരുത്തൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി കടന്നുകയറ്റം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, വിവാദവിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങളിൽ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി അതൃപ്തി പ്രകടിപ്പിച്ചു. നേതാക്കൾ അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറൽ ഏൽക്കാതെ പറയണം. പ്രത്യേകിച്ച് പാർട്ടി തിരിച്ചടി നേരിട്ട ഈ സാഹചര്യത്തിൽ പാർട്ടിയുടെ ഐക്യം ഉയർത്തുന്ന നിലപാടുകൾ പറയണമെന്നും എംഎ ബേബി വ്യക്തമാക്കി.
