തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരി വ്യാപനം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ലഹരിമരുന്ന് വേട്ടയ്ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷമാണ് ‘ഓപ്പറേഷൻ തൂഫാൻ- ദ നർക്കോ ഹണ്ട്’ എന്ന പദ്ധതി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. കേരളത്തിലെ ലഹരിമരുന്നിന്റെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെ വരുംദിവസങ്ങളിൽ പോലീസ് അതിശക്തമായ നടപടികളാകും സ്വീകരിക്കുകയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
പദ്ധതി വിജയകരമായി നടപ്പാക്കാൻ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹായം ആഭ്യന്തര മന്ത്രി തേടി. ലഹരിയുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള വിവരങ്ങളും പോലീസിൽ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
ലഹരി ഉപയോഗിക്കുന്നവരെ പൂട്ടുന്നതിനൊപ്പം ലഹരി എത്തുന്ന ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കാകും ‘ഓപ്പറേഷൻ തൂഫാനി’ലൂടെ മുൻഗണന. ഭാവി തലമുറയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്ന ദിനത്തിലാണ് ‘ഓപ്പറേഷൻ തൂഫാന്’ തുടക്കമിടുക. വിദ്യാർത്ഥികൾക്കിടയിലുള്ള ലഹരി ഉപയോഗം തടയുക എന്നതും ഇതിലെ പ്രധാന ലക്ഷ്യമാണ്. സ്‌കൂൾ അധികൃതരുമായും എക്‌സൈസുമായും ചേർന്ന് പോലീസ് പദ്ധതികൾ തയ്യാറാക്കും.
മറ്റു സംസ്ഥാനങ്ങളിലെ ലഹരി ഉറവിടങ്ങളിലേക്കെത്തുന്നതിന് ഡിജിപി റവാഡ ചന്ദ്രശേഖർ മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടും. ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണെങ്കിലും ഡിജെ പാർട്ടികളിലാണെങ്കിലും ലഹരി ഉപയോഗത്തിൽ ഒരു വിട്ടുവീഴ്ചയും നൽകേണ്ടതില്ലെന്നാണ് ചെന്നിത്തല പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ നിലവിൽ സംസ്ഥാനത്ത് ലഹരിക്കെതിരെ ഓപ്പറേഷൻ നടക്കുന്നുണ്ടെങ്കിലും പുതിയ പദ്ധതിയിലൂടെ ലഹരി മാഫിയയെ തുടച്ചുനീക്കുക എന്നതാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്. ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റ ശേഷം ആദ്യമായി പോലീസ് ആസ്ഥാനം സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്താണ് ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
.
