ന്യൂഡൽഹി : തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്ക് കേന്ദ്രം പച്ചക്കൊടി വീശാൻ സാദ്ധ്യതയില്ല. മെട്രോ അനുവദിക്കുന്നതിൽ നിലവിലുള്ള ജനസംഖ്യാ മാനദണ്ഡം കർക്കശമായി പാലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനമാണ് ഫലത്തിൽ കേരളത്തിലെ ഈ രണ്ടു നഗരങ്ങളിലേയും മെട്രോ പദ്ധതിക്ക് തടസ്സമാകുന്നത്.
20 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രമെ പുതിയ മെട്രോ പദ്ധതികൾക്ക് അനുമതി നൽകൂ എന്നതാണ് കേന്ദ്ര മാനദണ്ഡം. നേരത്തെ ഈ മാനദണ്ഡം ലംഘിച്ച് ചില ഉത്തരേന്ത്യൻ നഗരങ്ങൾക്ക് മെട്രോ അനുവദിച്ചിട്ടുണ്ടെങ്കിലും മധുരൈ, കോയമ്പത്തൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ ദക്ഷിണേന്ത്യൻ മെട്രോ പദ്ധതികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാര്‍ ജനസംഖ്യാ തടസ്സവാദം ഉന്നയിക്കുകയായിരുന്നു. കേന്ദ്രസർക്കാരിൻ്റെ ഈ കർശന നിലപാട് ജനസംഖ്യ കുറവുള്ള, എന്നാൽ മികച്ച വളർച്ചാ നിരക്കുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളെ സംബന്ധിച്ചിടത്തോളം മെട്രോ പദ്ധതികൾ ലഭിക്കാൻ തടസ്സമാകും.
തിരുവനന്തപുരത്ത് നിലവിലെ ഡിപിആർ അനുസരിച്ച് മെട്രോ പാത കടന്നുപോകുന്ന 371.94 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനസംഖ്യ 13.5 ലക്ഷം മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ ആകെയുള്ള ജനസംഖ്യ 33 ലക്ഷത്തോളമാണ്. കേന്ദ്രത്തിൻ്റെ ജനസംഖ്യാ തടസ്സവാദം
മറികടക്കാൻ നഗരത്തിന് ചുറ്റുമുള്ള 500 മുതൽ 900 ചതുരശ്ര കിലോമീറ്റർ വരെ പ്രദേശം ഉൾപ്പെടുത്തി ഡിപിആർ പുതുക്കുക എന്നതാണ് പോംവഴി.
കേന്ദ്ര സർക്കാർ പറയുന്നത്, ജനസംഖ്യ കുറവുള്ള നഗരങ്ങളിൽ ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം കൊണ്ടുവരാമെന്നാണ്. റോഡിന് നടുവിലുള്ള പ്രത്യേക ലൈനുകളിലൂടെ സർവ്വീസ് നടത്തുന്നതിനാൽ ഗതാഗതക്കുരുക്കിൽപ്പെടാതെ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. എന്നാൽ ജനസാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾക്ക് വലിയ പരിമിതികളുണ്ട്
കേന്ദ്രത്തിന്റെ ജനസംഖ്യാ മാനദണ്ഡത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ എതിർവാദങ്ങളുന്നയിച്ചിരുന്നു. ഉത്തരേന്ത്യയിൽ ജനസംഖ്യാ മാനദണ്ഡം പാലിക്കാതെ അനുവദിച്ചിരുന്നു. 16 ലക്ഷം ജനസംഖ്യയുടെ ആഗ്രയിൽ മെട്രോ അനുവദിച്ചു. ബിഹാറിലെ പാട്നയില്‍ 17 ലക്ഷമാണ് ജനസംഖ്യ. ഇവിടെയും മെട്രോ അനുവദിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ 18.8 ലക്ഷം പേരാണ് താമസിക്കുന്നത്. ഇവിടെയും കേന്ദ്രം മെട്രോ അനുവദിക്കുകയുണ്ടായി. ഇൻഡോറിലും ജനസംഖ്യ 20 ലക്ഷത്തിൽ താഴെയാണ്. ഇവിടെയും മെട്രോ അനുവദിച്ചിട്ടുണ്ട്.
