കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിലെ വഴിവിട്ട നിയമനത്തിനെതിരെ ഗവർണറെ സമീപിച്ച് ഉദ്യോഗാർത്ഥി. കണ്ണൂർ സർവ്വകലാശാല ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിലേക്ക് യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തിയതിനെതിരെയാണ് ഉദ്യോഗാർത്ഥി ചാൻസലറായ ഗവർണറെ സമീപിച്ചത്. യുജിസി ചട്ടങ്ങളും സർവ്വകലാശാലാ സ്റ്റാറ്റ്യൂട്ടും മറികടന്ന് കണ്ണൂർ സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനത്തിന് ഗസ്റ്റ് അധ്യാപന പരിചയമുള്ളയാളെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അഭിമുഖത്തിന് വിളിച്ചത് അഴിമതിക്ക് വഴിയൊരുക്കുന്നതായാണ് ആരോപണം.
ജൂൺ 20 ന് നടന്ന അഭിമുഖത്തിൽ സ്ക്രീനിങ് കമ്മറ്റി മൂന്ന് പേരെ ക്ഷണിച്ചിരുന്നു. അതിൽ രണ്ടുപേർ പങ്കെടുത്തു. അതിലൊരാളുടെ യോഗ്യതയാണ് പ്രശ്നമായിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാലയിൽ അദ്ധ്യാപകേതര തസ്തികയിൽ ജോലി ചെയ്തു വരുന്ന ഇയാൾക്ക് സർക്കാർ കോളേജിലെ ആറുവർഷത്തെ അദ്ധ്യാപനപരിചയവും, കണ്ണൂർ സര്‍വ്വകലാശാലയിൽ 3 വർഷം ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസറായിരുന്നതിന്റെ അദ്ധ്യാപന പരിചയവുമാണ് കാണിച്ചിരിക്കുന്നത്. ഇത് യുജിസി ചട്ടങ്ങളുമായി യോജിക്കുന്നില്ല. 8 വർഷം അസിസ്റ്റന്റ് പ്രൊഫസറായി അദ്ധ്യാപന പരിചയമുണ്ടെങ്കിൽ മാത്രമെ നിയമനം നൽകാവൂ എന്നാണ് ചട്ടം. ഇതിൽ ഗസ്റ്റ് അദ്ധ്യാപകപരിചയം ചേർക്കാൻ യുജിസി ചട്ടങ്ങൾ അനുവദിക്കുന്നുമില്ല.
ഗസ്റ്റ് അദ്ധ്യാപന പരിചയമുള്ളയാളെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അഭിമുഖത്തിന് വിളിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർത്ഥി ചാൻസലർ കൂടിയായ ഗവർണറെ സമീപിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും ഉദ്യോഗാർത്ഥി പരാതി നൽകിയിട്ടുണ്ട്.
