മലപ്പുറം : പ്രിയ അദ്ധ്യാപകരെ ഇനി കാണാനാവില്ലെന്നറിയുമ്പോൾ ആ കുഞ്ഞുമനസ്സുകളിൽ നൊമ്പരം അണപൊട്ടി. ആ സ്‌കൂൾമുറ്റത്ത് അവർ പരസ്പരം കെട്ടിപ്പുണർന്ന് കണ്ണീർപൊഴിച്ചു. വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണ് അമ്പലപ്പറമ്പ് ഗവ. ഹൈസ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. വൈകാരികമായ രംഗങ്ങൾക്കാണ് സ്‌കൂൾ പരിസരം സാക്ഷിയായത്.
ഇന്നലെ രാത്രിയോടെ തന്നെ സ്‌കൂളിൽ പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തുതുടങ്ങിയിരുന്നു. ഉച്ചയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകും എന്ന് അധികൃതർ അറിയിച്ചു. അബ്ദുല്‍ മജീദ്(അധ്യാപകന്‍), റുഖിയ (ഭാര്യ) എന്നിവരുടെ സംസ്‌കാരം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദില്‍ നടക്കും. റംല (അദ്ധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അദ്ധ്യാപിക) എന്നിവരുടെ സംസ്‌കാരം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിത (അദ്ധ്യാപിക)യുടെ സംസ്‌കാര ചടങ്ങുകള്‍ ഷൊര്‍ണൂര്‍ ശാന്തിതീരത്തും ആശ (അദ്ധ്യാപിക)യുടെ അന്ത്യകര്‍മ്മങ്ങള്‍ കൊളത്തൂര്‍ തറവാട്ട് വീട്ടിലും സുഹറ(അദ്ധ്യാപിക), ഹാഷിം (മകന്‍) എന്നിവരുടെ സംസ്‌കാരം ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് നടക്കുക.
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി,പാണക്കാട് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടക്കം രാഷ്ട്രീയ രംഗത്തുള്ളവരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും സ്‌കൂൾ അങ്കണത്തിലെത്തി. മൂന്ന് അധ്യാപകർ മാത്രമാണ് ഈ സ്‌കൂളിൽ ഇനി അവശേഷിക്കുന്നത്.
ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ വാൽപാറയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ ചികിത്സയില്‍ കഴിയുകയാണ്. പരുക്കേറ്റ മസ്‌നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടേഴ്‌സ് അറിയിക്കുന്നത്.
