ടെഹ്റാൻ : അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴ് കള്ളങ്ങൾ പറയുന്നുവെന്ന് ആരോപിച്ച് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. അരിസോണയിലെ ഒരു ചടങ്ങിൽ ട്രംപ് നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ചു കൊണ്ടാണ് ഖാലിബാഫ് ‘എക്സി’ലൂടെ തിരിച്ചടിച്ചത്. ട്രംപ് പറഞ്ഞ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അവ ഏതൊക്കെയാണെന്ന് ഖാലിബാഫ് വ്യക്തമാക്കിയിട്ടില്ല.
അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് അടക്കുമെന്ന ഭീഷണി ഇറാൻ ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്നു കിടക്കുകയാണെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇറാന്റെ ഈ
മുന്നറിയിപ്പ്. ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കില്ലെന്നും നിശ്ചയിക്കപ്പെട്ട പാതയിലൂടെയുള്ള സഞ്ചാരത്തിന് ഇറാന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ പദവിയും അതിലെ നിയന്ത്രണങ്ങളും തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രഖ്യാപനങ്ങളിലൂടെയല്ല, മറിച്ച് നേരിട്ടുള്ള നടപടികളിലൂടെയായിരിക്കുമെന്ന് ഖാലിബാഫ് പറഞ്ഞു.
ഇത് കേവലം ഒരു മാധ്യമ യുദ്ധമാണെന്നും ജനവികാരം അനുകൂലമാക്കാനുള്ള തന്ത്രങ്ങളിൽ ഇറാൻ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഉപരോധം തുടരുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിക്കാൻ തന്നെയാണ് ഇറാൻ്റെ തീരുമാനം.
ഇറാന്റെ ആണവ പദ്ധതി അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ അവർ സമ്മതിച്ചതായി ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, ഇറാന്റെ പക്കലുള്ള സംമ്പുഷ്ടീകരിച്ച യൂറേനിയം (Nuclear Dust) അമേരിക്കയ്ക്ക് കൈമാറാൻ അവർ തയ്യാറായെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചിട്ടുണ്ടായിരുന്നു. ഇസ്രായേൽ ലെബനനിൽ നടത്തുന്ന ബോംബാക്രമണം നിർത്തുമെന്നും ട്രംപിൻ്റെ അവകാശവാദമുണ്ട്.
