ന്യൂഡൽഹി: മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. 489 പേരിൽ 278 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 211 പേർ എതിർത്തു വോട്ട് ചെയ്തു. തുടർന്ന് ശനിയാഴ്ച 11 മണി വരെ ലോക്സഭ പിരിഞ്ഞു.
ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്സഭയിലെ ചർച്ചയ്ക്കും സർക്കാരിന്റെ മറുപടിക്കും ശേഷം ബില്ല് വോട്ടിനിടുകയായിരുന്നു. ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ ലോക്സഭയിൽ പാസാവാൻ
മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു. എന്നാൽ പ്രതിപക്ഷം ശക്തമായി എതിർത്തപ്പോൾ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ല് പരാജയം നുണഞ്ഞു.
ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ബില്ലിനെ എതിർത്ത ഇന്ത്യാ സഖ്യത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. വനിതാ സംവരണം എന്ന തത്വത്തെത്തന്നെ പ്രതിപക്ഷം എതിർക്കുകയാണ്. വനിതാ ശാക്തീകരണം നടപ്പിലാക്കുക എന്നതായിരുന്നു എൻഡിഎയുടെ ലക്ഷ്യം. ഉപാധികൾ വെച്ച് പ്രതിപക്ഷം അതിനെ എതിർക്കുകയായിരുന്നുവെന്ന് അമിത് ഷാ മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു. 2029ലെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുമെന്നായിരുന്നു അമിത് ഷാ അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരുന്നത്.
